ഭരണപരാജയം മറയ്ക്കാന്‍ മതത്തെ ഉപയോഗിക്കുന്നു; ബിജെപിക്കെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഭരണപരാജയം മറയ്ക്കാന്‍ മതത്തെ ഉപയോഗിക്കുന്നുവെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 2002 ല്‍ ഗുജറാത്തില്‍ വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോള്‍ ഹരിയനയിലും മണിപ്പൂറിലും അതേശ്രമമാണ് ബിജെപി നടത്തുന്നത് എന്നും എം കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഇതിന് ഇപ്പോള്‍ തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സനാതന ധര്‍മ്മത്തിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്ന് തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി. വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയക്കുന്നതു കാരണം വാക്കുകള്‍ വളച്ചൊടിക്കുന്നു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം എന്നും ഉദയനിധി വ്യക്തമാക്കി.

മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധര്‍മം എന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിവാദത്തിലായിരുന്നു. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായിട്ടാണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.

ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകള്‍ ബിജെപി ആയുധമാകുന്നത്. എന്നാല്‍ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിര്‍ക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു.

Top