നിപയില്‍ ആശ്വാസം; ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിലൊരാള്‍ രണ്ടാമത് മരിച്ച ഹാരിസിന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്. ഏറ്റവും ഒടുവില്‍ നിപ്പ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ഫലവും നെഗറ്റീവാണെന്നു മന്ത്രി അറിയിച്ചു.

കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തിയതായും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘത്തിന് തൃപ്തിയുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കോഴിക്കോടിനു പുറമേ മറ്റു ജില്ലകളില്‍നിന്നുള്ളവരുടെ ഭൂരിപക്ഷം സാംപിളുകളും നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസംഘം ഇന്നും പരിശോധന തുടരും. ഇതില്‍ ഒരു സംഘം ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

ഇതിനിടെ കണ്ടയ്ന്‍മെന്റ് സോണിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, ഉന്നത പൊലീസ് മേധാവികള്‍ എന്നിവര്‍ യോഗം ചേരുന്നുണ്ട്. നിപ ബാധിച്ചവരില്‍ നിന്നും സമ്പര്‍ക്കമുണ്ടായ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ കണ്ടെത്താന്‍ പൊലീസിന്റെ കൂടി സഹായം തേടിയിരുന്നു ആരോഗ്യവിഭാഗം. ഈ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഇന്നത്തെ യോഗത്തിലുണ്ടാകും. കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക.

Top