ഗോരഖ്പൂർ വിദ്വേഷ പ്രസംഗക്കേസിൽ യോഗി ആദിത്യനാഥിന് ആശ്വാസം

ഗോരഖ്പൂർ വിദ്വേഷ പ്രസംഗക്കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വൻ ആശ്വാസം. ഗോരഖ്പൂർ കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗക്കേസിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. യോഗിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജി തള്ളി. ഹർജിയിൽ കഴമ്പില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

2007 ജനുവരി 27 ന് ഗോരഖ്പൂരിൽ നടന്ന വർഗീയ കലാപത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അന്ന് ഗോരഖ്പൂർ എംപിയായിരുന്ന യോഗി ആദിത്യനാഥ്, അന്നത്തെ എം.എൽ.എ രാധാ മോഹൻ ദാസ് അഗർവാൾ, ഗോരഖ്പൂർ മേയർ അഞ്ജു ചൗധരി എന്നിവർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും കലാപത്തിന് പ്രേരിപ്പിച്ചുവെന്നും ആരോപണം ഉയർന്നു. യോഗിയുടെ പ്രകോപനപരമായ പ്രസംഗത്തിന് ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്നാണ് ആരോപണം.

വിഷയത്തിൽ അലഹബാദ് ഹൈക്കോടതി ഇടപെട്ടതിനെ തുടർന്ന് യോഗി ആദിത്യനാഥ് ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം സംസ്ഥാന സർക്കാർ കേസിന്റെ അന്വേഷണം സിബിസിഐഡിക്ക് കൈമാറിയെങ്കിലും മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ അഞ്ജു ചൗധരിയുടെ ഹർജിയിൽ സുപ്രിം കോടതി കേസ് അന്വേഷണം ദീർഘനാളത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സ്റ്റേ 2008 മുതൽ 2012 വരെ നീണ്ടു.

Top