Reliance Telecom engineer found murdered in Bihar

പട്‌ന: ബിഹാറില്‍ ഒരു എന്‍ജിനീയറെ കൂടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റിലയന്‍സ് ടെലികോമില്‍ എന്‍ജിനീയറായ അങ്കിത് ഝായെ ആണ് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈശാലി ജില്ലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി അങ്കിത് ജോലിക്കായി വീട്ടില്‍ നിന്നും പോയതാണെന്ന് സഹോദരന്‍ പൊലീസിനോട് വെളിപ്പെടുത്തി. കമ്പനിയുടെ വാഹനം എത്തിയെന്ന് അറിയിച്ച ശേഷമാണ് അങ്കിത് വീട്ടില്‍ നിന്നിറങ്ങിയത്. പുലര്‍ച്ചെ ഫോണില്‍ വിളിച്ചെങ്കിലും രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന്റെ അറിയിപ്പ് ലഭിക്കുകയായിരുന്നെന്നും സഹോദരന്‍ അറിയിച്ചു.

ശനിയാഴ്ച ദര്‍ഭംഗ ജില്ലയില്‍ രണ്ട് എന്‍ജിനീയര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. റോഡ് നിര്‍മ്മാണ കമ്പനിയില്‍ എന്‍ജിനീയര്‍മാരായ ബ്രജേഷ് കുമാര്‍, മുകേഷ് കുമാര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നിമിത്തം സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന പൊലീസുകാരെ പിന്‍വലിച്ച ദിവസമാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധ കുറ്റവാളിയായ സന്തോഷ് ഝാ എന്നയാളുടെ അനുയായിയാണ് അറസ്റ്റിലായതെന്നാണ് സൂചന.

Top