കൊറോണയെക്കാള്‍ വലിയൊരു പണി ഉപയോക്താവിന് കൊടുത്ത് ജിയോ

കൊറോണ പ്രമാണിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ബൂസ്റ്റര്‍ ഡാറ്റ പാക്കേജ് സൗജന്യമായി ഇരട്ടിയാക്കി എന്നായിരുന്നു ജിയോയുടെ വ്യാപക പ്രചാരണം. അതായത്, 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബിയും 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 12 ജിബി എന്നുമായിരുന്നു വാഗ്ദാനം.കൊറോണ പടരുന്നതിനു മുന്‍പ് നേരത്തെ ഇതി പാതി മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇങ്ങനെ റീചാര്‍ജ് ചെയ്യുമ്പോള്‍ മുന്‍പുണ്ടായിരുന്ന വൗച്ചറുകള്‍ പാടെ ഉപേക്ഷിച്ചിരിക്കുകയാണ് ജിയോ ഇപ്പോള്‍.

ഈ സൗജന്യം നല്‍കുന്നതിനു മുന്‍പ് 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബി ഡേറ്റ കിട്ടിയിരുന്നു. അപ്പോള്‍ 50 രൂപയുടെ സൗജന്യവൗച്ചറുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താവിന് അവസരം ലഭിച്ചിരുന്നു. ഫലത്തില്‍ 50 രൂപയ്ക്ക് 6 ജിബി ലഭിച്ചിരുന്നു. ഇപ്പോള്‍ നല്‍കുന്നതും അതു തന്നെ. മുന്‍പുണ്ടായിരുന്ന ക്യാഷ് ഡിസ്‌ക്കൗണ്ട് വൗച്ചര്‍ കമ്പനി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഒരു ഡേറ്റാ പാക്കേജിലും ഈ വൗച്ചര്‍ ഇപ്പോള്‍ നിലവിലില്ല. ഇതു പിന്‍വലിക്കുന്ന കാര്യം കമ്പനി ഉപയോക്താക്കളെ അറിയിച്ചിട്ടുമില്ല.

വീട്ടിലിരുന്നു പണിയെടുക്കാന്‍ ഡേറ്റ വാരിക്കോരി നല്‍കുന്നുവെന്നു വീമ്പിളക്കിയ കമ്പനിയില്‍ നിന്നും ഇങ്ങനെയൊരു പണി കിട്ടുമെന്നു ജിയോ ആരാധകര്‍ തെല്ലും പ്രതീക്ഷിച്ചില്ല. ഇതോടെ, കൊറോണയെ മറി കടക്കാന്‍ സ്വന്തം നിലയ്ക്ക് വീട് ഓഫീസാക്കി മാറ്റിയവര്‍ക്കാണ് ജിയോ ശരിക്കും പണി നല്‍കിയിരിക്കുന്നത്. അപ് ലോഡിങ് സ്പീഡില്‍ പണ്ടേ എയര്‍ടെല്ലിനേക്കാളും വൊഡഫോണ്‍-ഐഡിയയേക്കാളും പിന്നിലുള്ള ജിയോ വീണ്ടും പിന്നോക്കം പോയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

Top