കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആത്മഹത്യാശ്രമവുമായി സഹോദരി

jail

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞത്ത് സംഘർഷാവസ്ഥ. അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എത്തിയവരാണ് വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പ്രതിഷേധത്തിനിടയില്‍ പ്രതിയുടെ സഹോദരി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ പ്രശ്നം രൂക്ഷമായി.

കുഴഞ്ഞു വീണ യുവാവിന്റെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കോട്ടപ്പുറം സ്വദേശി ഗ്രിഫിന്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഗ്രിഫിനെ വിട്ടുകിട്ടാനായിരുന്നു സഹോദരിയടക്കമുള്ളർ പ്രധിഷേധവുമായെത്തിയത്.

അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഗ്രിഫിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഗ്രിഫിനെ കസ്റ്റഡിയില്‍ എടുത്തത് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് യുവാവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഒരു വിഭാഗം രാഷട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വഷളായി. വൈകുന്നേരത്തോടെയാണ് സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ സ്റ്റേഷനിലെത്തിയത്. ഇതോടെ സ്റ്റേഷൻ പരിസരം സംഘര്‍ഷത്തിന്റെ വക്കിലായി. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും രംഗത്തെത്തി. ഇതിനിടയിലാണ് നാടകീയമായ യുവതിയുടെ ആത്മഹത്യാശ്രമവും മാതാവിന്റെ കുഴഞ്ഞു വീഴലും.

പ്രശ്‌നം രൂക്ഷമായതോടെ പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. വിഴിഞ്ഞത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രാത്രി പത്ത് വരെയും സ്ഥലത്ത് നിലയുറപ്പിച്ചു. പ്രതിയുടെ ബന്ധുക്കളും നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പരാതിക്കാരിക്കെതിരെയും കേസെടുക്കാമെന്ന് പൊലീസ് അറിയിച്ചു. ഇതിന് ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.

Top