സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ശക്തമാക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. യുഎഇയിലെയും അന്വേഷണ ഏജന്‍സി അന്വേഷണത്തിന് മികച്ച സഹകരണമാണ് നല്‍കുന്നതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായിലുള്ള മറ്റ് ചിലര്‍ കൂടി എന്‍ഐഎ നിരീക്ഷണത്തിലാണ്.

എന്‍.ഐ.എ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഫൈസല്‍ ഫരീദ് മൂന്ന് ദിവസങ്ങളായി ആര്‍ക്കും പിടികൊടുക്കാതെ ദുബായില്‍ തന്നെയില്‍ ഒളിവില്‍ തുടരുകയാണ്. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി മാധ്യമ പ്രവര്‍ത്തകരെ കാണുമെന്ന് തിങ്കളാഴ്ച രാവിലെ പ്രതികരിച്ചിരുന്ന ഫൈസല്‍ ഫരീദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല.

ഇയാള്‍ ദുബായ് പൊലീസ് പിടിയിലായെന്ന പ്രചാരണമുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയില്‍ നിന്ന് ഇയാളെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരും.

ഫൈസല്‍ ഫരീദിനൊപ്പം നയതന്ത്ര ചാനലുകള്‍ മുഖേന സ്വര്‍ണം കടത്താന്‍ സഹായിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയ ചിലര്‍ക്കെതിരെയും എന്‍.ഐ.എ യുഎ.ഇ അധികൃതരെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Top