നാടുകാണിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

കുളമാവ്: ഇടുക്കി നാടുകാണിയില്‍ യുവാവിനെ മരിച്ച നിലയിലും പെണ്‍കുട്ടിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. യുവാവിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. പതിനേഴുകാരിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നതാകാമെന്നാണ് ആരോപണം. അതേസമയം പെണ്‍കുട്ടിയെ നാടുകാണി ചുരത്തില്‍ നിന്ന് തള്ളിയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു.

കോട്ടയം മേലുകാവുമറ്റം സ്വദേശി അലക്‌സിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് അലക്‌സിനെ കുളമാവ് നാടുകാണി പവലിയന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി സ്വദേശിയായ പതിനേഴുകാരിയുമായി അലക്‌സ് പ്രണയത്തിലായിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരെയും കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുളമാവിനടുത്ത് ഇരുവരുമുണ്ടെന്ന് വിവരം കിട്ടി. പൊലീസ് പരിശോധനയില്‍ നാടുകാണി പവലിയനടുത്തുനിന്ന് അലക്‌സിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍പരിശോധനയില്‍ പവലിയന് താഴെ അലക്‌സിനെ ജീന്‍സ് പാന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പെണ്‍കുട്ടിയെ ഇവിടെ നിന്ന് കണ്ടെത്താനിയില്ല. അന്വേഷണത്തിനിടെ പവലിയന് 250 അടി താഴെ നിന്ന് നിലവിളി കേട്ടു. ചെങ്കുത്തായ താഴ്വരയില്‍ അഗ്‌നിശമന സേനയെ എത്തിച്ച് നടത്തിയ തെരച്ചിലില്‍ കാലുകളും ഇടുപ്പെല്ലും പൊട്ടിയ നിലയില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ പാറക്കെട്ടുകള്‍ക്കിടയില്‍ കണ്ടെത്തി. 24 മണിക്കൂര്‍ പരിക്കേറ്റ് കിടന്ന പെണ്‍കുട്ടി ഏറെ അവശയായിരുന്നു.

നാടുകാണി പവലിയനില്‍ വച്ച് അലക്‌സുമായി തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് അലക്‌സ് തന്നെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടി അപകടനില തരണം ചെയ്തു. അലക്‌സിന്റെ മരണത്തിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു

 

Top