പത്തനംതിട്ട: ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ പുതിയ പദ്ധതിയുമായി പത്തനംതിട്ട നഗരസഭ.
നഗരസഭാ പരിധിയില്‍ 15 സെന്റ് സ്ഥലം ഇതിനായി കണ്ടെത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് പറഞ്ഞു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി.
ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സമൂഹത്തില്‍ ഒറ്റപ്പെട്ട ലൈംഗിക തൊഴിലാളികളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി നഗരസഭ തയ്യാറാവുന്നത്.
ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിടങ്ങളും മറ്റും നഗരസഭ നിര്‍മ്മിക്കും.
പുനരധിവസിപ്പിക്കപ്പെടുന്ന ലൈംഗിക തൊഴിലാളികള്‍ക്ക് കുടുംബശ്രീ മിഷന്റ സഹായത്തോടെ സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള നടപടികളുമെടുക്കും.
പുനര്‍ജനി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ലൈംഗിക തൊഴിലാളികള്‍ക്കായി പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായത്.