വന്ദേ ഭാരത്തിന്റെ ചൂളംവിളിയില്‍ താളം തെറ്റിയ സ്ഥിര യാത്രക്കാര്‍

കൊച്ചി: വര്‍ഷങ്ങളായി ആശ്രയിച്ചുകൊണ്ടിരുന്ന യാത്രാമാര്‍ഗ്ഗം താളം തെറ്റിയ നിരാശയിലാണ് സ്ഥിര യാത്രക്കാര്‍. സ്ഥിരയാത്രക്കാരായ പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് കടുത്ത ദുരിതമാണ് വന്ദേഭാരത് സമ്മാനിച്ചതെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്. രാവിലെയും വൈകുന്നേരവും ഓഫീസിലും വിദ്യാലയങ്ങളിലും പോയി മടങ്ങുന്നവര്‍ ഇതുമൂലം ഇരു ദിശയിലേക്കും സമയത്ത് എത്തിച്ചേരാന്‍ കഴിയാതെ ദിവസവും ബുദ്ധിമുട്ടുകയാണ്. എന്നാല്‍ ചെറിയ ചില മാറ്റങ്ങളിലൂടെ സുഗമമായി വന്ദേഭാരത് സര്‍വീസ് നടത്താന്‍ കഴിയുന്നതാണെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. അനുകൂലമായ നടപടികള്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുമുണ്ടായില്ലേല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.

പുലര്‍ച്ചെ കാസര്‍കോടേക്കുള്ള വന്ദേഭാരത് മൂലം വേണാടിന്റെ സമയം മാറ്റിയതും പാലരുവി വളരെ നേരത്തെ പുറപ്പെടുന്നതും പിടിച്ചിടുന്നതും കോട്ടയം പാതയില്‍ ദുരിതം വിതയ്ക്കുകയാണ്. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം പാസഞ്ചറിനെ കൊല്ലത്തിന് മുമ്പും കായംകുളം പാസഞ്ചറിനെ കുമ്പളത്തും ഒരു മണിക്കൂറോളം പിടിച്ചിട്ട് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഏറനാട്, ഇന്റര്‍സിറ്റി, നിലമ്പൂര്‍ – കോട്ടയം എക്‌സ്പ്രസ്സ്, കൊല്ലം മെമു, ജനശതാബ്ദി മുതല്‍ രാജധാനിവരെ വന്ദേഭാരതിന് വേണ്ടി വഴിയില്‍ കാത്തുകെട്ടി കിടക്കാറുണ്ട്.

തീരദേശ പാതയിലൂടെയുള്ള വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തിയത് മുതല്‍ ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ കൃത്യസമയം പാലിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ഖേദകരമാണെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് കൂട്ടായ്മ പറയുന്നു. പ്രായോഗികമല്ലാത്ത സമയക്രമമാണ് ഇവിടെ വന്ദേഭാരതിന് വേണ്ടി ചിട്ടപ്പെടുത്തിയത്. വന്ദേഭാരത് താമസിക്കും തോറും മുന്‍കൂട്ടി നിശ്ചയിച്ച ക്രോസിങ്ങില്‍ മാറ്റം വരുത്താനും റെയില്‍വേ തയ്യാറാകുന്നില്ല. ഇതുമൂലം 40 മിനിറ്റിലേറെ മറ്റു ഗതാഗത സൗകര്യമൊന്നുമില്ലാത്ത കുമ്പളം സ്റ്റേഷനില്‍ തിങ്ങി നിറഞ്ഞ യാത്രക്കാരുമായി കായംകുളം പാസഞ്ചറിനെ ഇപ്പോള്‍ പിടിച്ചിടുകയാണ് ചെയ്യുന്നത്.

ചില ദിവസങ്ങളില്‍ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ്സിനെ ഒരു മണിക്കൂറോളം പിടിച്ചിടുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അനാവശ്യമായി നല്‍കിയിരിക്കുന്ന ബഫര്‍ ടൈം ഒഴിവാക്കണമെന്നും റെയില്‍വേ സ്ഥിരയാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗം അപലപിച്ചു. വന്ദേഭാരത് മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 15 ന് ചേര്‍ത്തലയില്‍ സെക്രട്ടറി ലിയോണ്‍സ് ജെ. യുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗത്തില്‍ നൂറുക്കണക്കിന് യാത്രക്കാര്‍ പങ്കെടുത്തു. സ്‌പെയര്‍ റേക്ക് ഉള്ള സാഹചര്യത്തില്‍ 03.30 ന് മുമ്പ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന വിധം വന്ദേഭാരതിന്റെ സമയം ക്രമീകരിക്കണമെന്ന ആവശ്യം യാത്രക്കാര്‍ ഒന്നടങ്കം ഉന്നയിച്ചു. ഇപ്രകാരം ക്രമീകരിക്കുമ്പോള്‍ എറണാകുളം ജംഗ്ഷനില്‍ ആറുമണിയോടെ വന്ദേഭാരത് കടന്നുപോകുകയും സ്ഥിരയാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാകുന്നതുമാണ്.

കോട്ടയം വഴിയുള്ള വന്ദേഭാരത് 05.00 മണിയോടെ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാല്‍ പഴയപോലെ വേണാട്, പാലരുവി, ഏറനാട് എക്‌സ്പ്രസ്സുകളെ ബാധിക്കാത്ത വിധം സര്‍വീസ് ക്രമീകരിക്കാവുന്നതാണ്. മലബാര്‍ മേഖലയില്‍ വന്ദേഭാരതിന്റെ വരവോടെ പരശുറാം എക്‌സ്പ്രസ്സിലെ യാത്രക്കാര്‍ക്ക് ഒന്‍പതുമണിയ്ക്ക് മുമ്പ് കോഴിക്കോട് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നതും പ്രതിസന്ധിയിലാക്കുന്നു. തീരദേശപാതിയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് വന്ദേഭാരതിന്റെ സമയം അടിയന്തിരമായി പുനക്രമീകരിക്കണമെന്നും വന്ദേഭാരത് മൂലം ബഹുഭൂരിപക്ഷം വരുന്ന സാധാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേരളത്തിലെ എല്ലാ ജനപ്രതിനിധികളും താത്പര്യം കാണിക്കണമെന്നും ലിയോണ്‍സ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.

Top