ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജിദ്ദ: സദൗയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. http://localhaj.haj.gov.sa എന്ന ലിങ്ക് വഴി ഇതിനായുള്ള പ്രത്യേക പോര്‍ട്ടലില്‍ പ്രവേശിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ താമസക്കാരായ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 60,000 പേര്‍ക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നല്‍കൂ എന്ന് കഴിഞ്ഞ ദിവസം സൗദി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഇത്തവണ തീര്‍ത്ഥാടനത്തിന് ലഭ്യമാവുന്ന വിവിധ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു വിഭാഗങ്ങളിലായി തിരിച്ച് പ്രത്യേക നിരക്കുകള്‍ നിശ്ചയിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യകാറ്റഗറിയില്‍ 13,931 റിയാലാണ് ഈടാക്കുക. രണ്ടാം കാറ്റഗറിക്ക് 16,539 റിയാലും മൂന്നാം കാറ്റഗറിയിക്ക് 19,044 റിയാലുമാണ് ഈടാക്കുക. നികുതി ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഈ വര്‍ഷം സൗദിയില്‍ നിന്നുള്ള 60,000 പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അവസരം.

വിദേശത്തു നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇക്കുറിയും അനുമതിയില്ല. അതേസമയം, സൗദിയില്‍ താമസിക്കുന്ന 160ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഹജ്ജ് താര്‍ഥാടനത്തിന് അവസം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇലക്ട്രോണിക് സംവിധാനം വഴി രണ്ടു ഘട്ടങ്ങളായാണ് രജിസ്ട്രേഷന്‍ നടപടികള്‍ ഒരുക്കിയിരിക്കുന്നത് രജിസ്ട്രേഷന്‍ സംവിധാനങ്ങള്‍ ഹജ്, ഉംറ പോര്‍ട്ടല്‍ വഴി പരസ്യപ്പെടുത്തും.

ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും പോര്‍ട്ടലില്‍ നല്‍കും. പ്രാഥമിക രജിസ്ട്രേഷന്‍ ഇന്നലെ ഞായറാഴ്ച തുടങ്ങിക്കഴിഞ്ഞു. ജൂണ്‍ 23 (ദുല്‍ഖഅ്ദ് 13) ബുധനാഴ്ച രാത്രി 10 മണി വരെ പ്രാഥമിക രജിസ്ട്രേഷന് അവസരമുണ്ടാകും. നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്‍ഗണനയുണ്ടാകില്ല.

പ്രാഥമിക രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ ജൂണ്‍ 25 (ദുല്‍ഖഅ്ദ് 15) വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ആഭ്യന്തര ഹജ്ജ് സര്‍വീസ് കമ്പനികളിലും സ്ഥാപനങ്ങളിലും ബുക്ക് ചെയ്ത് പാക്കേജുകള്‍ വാങ്ങി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

രജിസ്ട്രേഷന്‍ സംവിധാനങ്ങളും തീര്‍ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും തീര്‍ത്തും സുതാര്യമായിരിക്കുമെന്നും ഇക്കാര്യത്തില്‍ സൗദി, വിദേശി വ്യത്യാസമുണ്ടാകില്ല. കൊവിഡ് വ്യാപനം കാരണം തീര്‍ഥാടകരുടെ എണ്ണം 60,000 ആയി പരിമിതപ്പെടുത്തിയ പശ്ചാത്തലത്തില്‍, ജീവിതത്തില്‍ ആദ്യമായി ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ക്ക് ഇത്തവണ മുന്‍ഗണന നല്‍കും.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് ഇത്തവണ അനുമതി നല്‍കില്ല. ഹജ്ജ് സംഘാടനം വഴി സാമ്പത്തിക നേട്ടത്തെക്കാള്‍ തീര്‍ഥാടകരുടെ സുരക്ഷയാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവര്‍ക്കു മാത്രമേ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി നല്‍കൂ എന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു.

 

Top