സഹപരിശീലകനായി രജിസ്റ്റര്‍ ചെയ്ത് മെസി;പരുക്കേറ്റതിനാല്‍ ബൊളീവിയക്കെതിരെ താരം കളിച്ചില്ല

ലാ പാസ്: പരുക്കേറ്റതിനാല്‍ ലയണല്‍ മെസി ബൊളീവിയക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരം കളിച്ചിരുന്നില്ല.പരുക്കേറ്റെങ്കിലും ടീമിനൊപ്പം തുടരാന്‍ സഹ പരിശീലകനായി രജിസ്റ്റര്‍ ചെയ്ത് അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി. ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസി സഹപരിശീലകനായി ബെഞ്ചിലിരുന്നത്.

ടീമില്‍ ഇല്ലെങ്കില്‍ ഡഗൗട്ടിലിരിക്കണമെങ്കില്‍ പരിശീലക സംഘത്തിലുണ്ടാവണമെന്നാണ് ഫിഫയുടെ നിബന്ധന. ഈ നിബന്ധനയിലെ പഴുത് മുതലെടുത്ത മെസി താന്‍ സഹപരിശീലകനാവുകയാണെന്ന രേഖകള്‍ ഫിഫയ്ക്ക് സമര്‍പ്പിച്ച് അനുമതി നേടുകയായിരുന്നു. മത്സരത്തില്‍ ബൊളീവിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന വീഴ്ത്തി.

ഇക്വഡോറിനെതിരായ കഴിഞ്ഞ കളി മുഴുവന്‍ സമയവും കളിക്കാതെ മെസി തിരിച്ചുകയറിയിരുന്നു. ഇത് ആദ്യത്തെ തവണയാവില്ല ഇങ്ങനെ തിരിച്ചുകയറുന്നത് എന്ന് മെസി പറയുകയും ചെയ്തു. തുടര്‍ന്നാണ് മെസിയുടെ ഫിറ്റ്‌നസ് പരിഗണിച്ച് താരത്തെ ടീമില്‍ പരിഗണിക്കേണ്ടതില്ല എന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി തീരുമാനിച്ചത്. എന്നാല്‍, താരം ടീമിനൊപ്പമുണ്ടാവണമെന്നും സ്‌കലോണി ആഗ്രഹിച്ചിരുന്നു. ഇതോടെയാണ് നിയമത്തിലെ പഴുത് മുതലെടുത്ത് മെസി ഡഗൗട്ടിലിരിക്കാ അനുമതി നേടിയത്.

Top