ഡിജിപിക്ക് പരാതി നല്‍കി ; വിവാദമായ വീഡിയോയെ കുറിച്ച് പ്രതികരിച്ച് ആശാ ശരത്ത്

asha

തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഭര്‍ത്താവിനെ കാണാനില്ലെന്ന് നടി ആശാ ശരത്ത് ലൈവില്‍ വന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ഒച്ചപ്പാടുകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ വീഡിയോയുടെ പേരില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിവില്ലെന്ന് നടി ആശാ ശരത് പറഞ്ഞു.

‘എവിടെ’ എന്ന ചിത്രത്തിന് വേണ്ടി താന്‍ പുറത്തിറക്കിയ ഫേസ്ബുക്ക് വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇതിന്റെ പേരില്‍ വ്യാപകമായ സൈബര്‍ ആക്രമണങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആശാ ശരത് വ്യക്തമാക്കി.

”കട്ടപ്പന പൊലീസ് സ്റ്റേഷന്‍ എന്ന് ആ വീഡിയോയില്‍ പരാമര്‍ശിക്കാന്‍ കാരണമുണ്ട്. ആ സിനിമയുമായി ബന്ധപ്പെട്ടതാണ് പൊലീസ് സ്റ്റേഷന്‍ എന്നതിനാലാണ് പൊലീസ് സ്റ്റേഷന്റെ പേര് പരാമര്‍ശിച്ചത്. ഇതിന്റെ പേരില്‍ എനിക്കെതിരെ കേസെടുത്തതായി അറിവില്ല. ആരെങ്കിലും കേസ് നല്‍കിയതായും അറിയില്ല,” ആശാ ശരത് കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിനെ കാണാനില്ലെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നുമായിരുന്നു ആശ ഫെയ്‌സ്ബുക്ക് പേജിലൂടെ ലൈവില്‍ പറഞ്ഞത്. വിഡിയോ കണ്ട ചിലര്‍ എന്താണ് കാര്യമെന്നറിയാന്‍ കട്ടപ്പന സ്റ്റേഷനിലേക്ക് വിളിക്കുകയുണ്ടായി. ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് വരെ വിളിച്ച് കാര്യം തിരക്കിയ ആളുകളുണ്ടായിരുന്നുവെന്നും വിളിച്ച എല്ലാവരെയും ഇത് സിനിമയുടെ പ്രൊമോഷന്‍ ആണെന്ന് ബോധ്യപ്പെടുത്തേണ്ട അവസ്ഥയുണ്ടായെന്നും എസ്‌ഐ സന്തോഷ് സജീവന്‍ പറഞ്ഞിരുന്നു.

കരഞ്ഞ് കലങ്ങിയ കണ്ണുകളോടെയാണ് ആശ ലൈവിലെത്തിയത്. നടിക്കെതിരെ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിനിമ പ്രൊമോഷന്‍ എന്ന പേരില്‍ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പോലീസ് മേധാവിക്ക് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന പരാതി നല്‍കിയത്.

Top