‘കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം’; ആശംസകളുമായി സോണിയയും പ്രിയങ്കയും

ഡൽഹി: കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തതിന് പിന്നാലെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂർ. അധ്യക്ഷ തെരഞ്ഞടുപ്പിൽ ഖാർഗെയുടെ എതിരാളിയായിരുന്നു തരൂർ. തെരഞ്ഞടുപ്പിൽ പത്ത് ശതമാനത്തിലധികം വോട്ടുകൾ തരൂർ നേടി. എണ്ണായിരത്തോളം വോട്ടു നേടിയാണ് ഖാർഗെയുടെ വിജയം. ആയിരത്തിലധികം പേരുടെ പിന്തുണ തനിക്കു ലഭിച്ചത് വലിയ നേട്ടമാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും അതേസമയം ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തിൽ ഖാർഗെജിയ്ക്ക് എല്ലാവിധ ആശംസകളും. ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചത് ബഹുമതിയായി കണക്കാക്കുന്നു.രാജ്യവ്യാപകമായി കോൺഗ്രസിന്റെ നന്മ കൊതിക്കുന്നവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമുള്ള അംഗീകാരമാണിത് തരൂർ ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസിന്റെ പുനരുജ്ജീവനം ആരംഭിക്കുന്ന ദിവസമാണ് ഇന്ന്. ഗാന്ധി കുടുംബം പാർട്ടിയുടെ നെടുംതൂണായി തുടരും. പാർട്ടി ഖാർഗെയുടെ കീഴിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും തരൂർ പറഞ്ഞു

കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉൾപ്പടെ നിരവധി നേതാക്കളും ഖാർഗെയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ ഇന്ത്യയുടെ ജനാധിപത്യ കാഴ്ചപ്പാടിനെ ഉയർത്തിപ്പിടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഈ ചരിത്ര പരമായ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രത്യയശാസ്ത്ര പതിബദ്ധതയും പാർട്ടിയെ മുന്നോട്ടുനയിക്കുമെന്ന് രാഹുൽ പറഞ്ഞു.

Top