കരിപ്പൂരില്‍ റണ്‍വേയുടെ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്തു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ യുടെ നീളം കുറക്കില്ല. റണ്‍വേ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. റണ്‍വേ നീളം കുറച്ച് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) വര്‍ധിപ്പിക്കാനുള്ള നടപടിയാണ് റദ്ദാക്കിയത്. റണ്‍വേ 2860 മീറ്റര്‍ ഉള്ളത് 2540 മീറ്റര്‍ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരുന്നു നടപടി. ഇതിനോടൊപ്പമുള്ള അനുബന്ധ പ്രവൃത്തികളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

സുരക്ഷ കൂട്ടാനെന്ന പേരിലായിരുന്നു റിസയുടെ നീളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. കരിപ്പൂരില്‍ 2860 മീറ്ററാണ് റണ്‍വേയുടെ നീളം. ഇതിന് ശേഷം 90 മീറ്ററാണ് റിസയുള്ളത്. 2017ല്‍ റിസ 240 മീറ്റര്‍ വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റണ്‍വേയില്‍നിന്ന് 150 മീറ്റര്‍ റിസയായാണ് പരിഗണിച്ചത്. ഇതിന് പകരം റണ്‍വേയുടെ രണ്ടറ്റത്തും 150 മീറ്റര്‍ വീതം എടുത്ത് റിസ 240 മീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിര്‍ദേശിച്ചിരുന്നത്.

രണ്ട് വശത്തും 240 മീറ്റര്‍ ചതുപ്പ് നിലമായി മാറ്റണമെന്ന നിര്‍ദേശമാണ് ലഭിച്ചത്. ഇതിനായി രണ്ട് ഭാഗത്തുനിന്നും 150 മീറ്റര്‍ കുറയുന്നതോടെ റണ്‍വേ 2560 മീറ്ററായി ചുരുങ്ങും. അതോറിറ്റി ആസ്ഥാനത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിച്ചിരുന്നു. റണ്‍വേ നീളം കുറക്കുകയാണെങ്കില്‍ രണ്ട് ഭാഗത്തെയും ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം (ഐ.എല്‍.എസ്), ലൈറ്റിങ് സംവിധാനം, ടേണിങ് പാഡ് തുടങ്ങിയവയെല്ലാം മാറ്റിസ്ഥാപിക്കണം.

നിലവിലെ 2860 മീറ്റര്‍ നീളമുള്ള റണ്‍വേ പോരാ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വലിയ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാനുള്ള അനുമതി അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത്. ഇതിനിടയിലാണ് റണ്‍വേ 300 മീറ്റര്‍ കുറച്ച് 2560 മീറ്ററാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുന്നത്. റണ്‍വേയുടെ നീളം കുറഞ്ഞാല്‍, നിലവില്‍ സര്‍വിസിന് തയാറായ വിമാന കമ്പനികള്‍ നിലപാട് മാറ്റാനും സാധ്യതയുണ്ട്. റിസയുടെ നീളം വര്‍ധിപ്പിക്കാന്‍ മറ്റ് വഴികളുണ്ടായിരിക്കെ റണ്‍വേ വെട്ടിക്കുറക്കുന്നത് എന്തിനാണെന്ന ചോദ്യവും ശക്തമായിരുന്നു. 2860 മീറ്റര്‍ റണ്‍വേ നിലനിര്‍ത്തി തന്നെ രണ്ട് ഭാഗത്തും റിസ 150 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 240 മീറ്ററാക്കാനുള്ള സ്ഥലം ലഭ്യമാണ്. ഇതിനുള്ള നിര്‍മാണച്ചെലവ് മാത്രമാണ് അധികം വരുക. ഇതിന് പകരം റണ്‍വേ നീളം കുറച്ചാല്‍ അത് കരിപ്പൂരിന് കനത്ത തിരിച്ചടിയാകും നല്‍കുക.

Top