റെക്കോഡിട്ട് വിരാട് കോലി; ഈ ലോകകപ്പിലെ എട്ടാമാത് അര്‍ധ സെഞ്ചുറി; ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു

മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ വിരാട് കോലിക്ക് അര്‍ധ സെഞ്ചുറി. ന്യൂസീലന്‍ഡിനെതിരേ മികച്ച സ്‌കോറിലേക്ക് കടക്കുമ്പോള്‍ 31 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡും ഇതോടെ കോലി സ്വന്തമാക്കി. ഇത്തവണ ഇത് എട്ടാം തവണയാണ് കോലി 50 കടക്കുന്നത്. ഏഴു തവണ 50 കടന്ന ഷാക്കിബ് അല്‍ ഹസ്സന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരുടെ റെക്കോഡാണ് കോലി മറികടന്നത്.

കൂടാതെ ഏകദിന റണ്‍നേട്ടത്തില്‍ മുന്‍ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റണ്‍സ് മറികടന്ന് വിരാട് കോലി മൂന്നാം സ്ഥാനത്തെത്തി. കുമാര്‍ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോലിക്ക് മുന്നില്‍. നേരത്തേ ഏകദിന കരിയറിലെ 13-ാം അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 65 പന്തില്‍ നിന്ന് 79 റണ്‍സെടുത്തുനില്‍ക്കേ പേശീവലിവ് കാരണം ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു.

നേരത്തേ നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 29 പന്തില്‍ 47 റണ്‍സെടുത്ത താരത്തെ ടിം സൗത്തി കെയ്ന്‍ വില്യംസണിന്റെ കൈയ്യിലെത്തിച്ചു. നേരത്തേ ടോസ് നേടിയ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച ഇന്ത്യ മുഴുവന്‍ പോയന്റും സ്വന്തമാക്കി ഒന്നാംസ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ന്യൂസീലന്‍ഡാകട്ടെ ആദ്യ നാലുമത്സരങ്ങള്‍ വിജയിച്ചശേഷം പിന്നീടുള്ള നാലെണ്ണവും തോറ്റു. അവസാനമത്സരത്തില്‍ ജയിച്ച് നാലാംസ്ഥാനത്തോടെ സെമി ഉറപ്പാക്കി.

2019 ഏകദിന ലോകകപ്പില്‍ 18 റണ്‍സിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലില്‍ക്കടന്നത്. 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അവര്‍ എട്ടുവിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ച് കപ്പടിച്ചു. അതിന്, സ്വന്തംനാട്ടില്‍ പകരംവീട്ടാനുള്ള സുവര്‍ണാവസരംകൂടിയാണ് ഇന്ത്യയ്ക്ക് ഈ മത്സരം.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

ടീം ന്യൂസീലന്‍ഡ്: ഡെവന്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.

Top