രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും റെക്കോര്‍ഡ് വര്‍ധന

രാജ്യത്ത് ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും റെക്കോര്‍ഡ് വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിനവും ഏഴായിരത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 7964 പോസിറ്റീവ് കേസുകളും 265 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 173763 ആയി. ഇതുവരെ 4971 പേര്‍ മരിച്ചു. അതേസമയം, 24 മണിക്കൂറിനിടെ 11,264 പേര്‍ രോഗമുക്തരായി. രോഗം ഭേദമായവരുടെ ആകെ എണ്ണം 80000 കടന്നു. തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ 21000വും ഗുജറാത്തില്‍ മരണം ആയിരവും കടന്നു.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുര്‍ക്കിയെ മറികടന്നതിന് പിന്നാലെയാണ് രാജ്യത്ത് 8000ന് അടുപ്പിച്ച് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 4.4 ശതമാനമാണ് പുതിയ കേസുകളുടെ ശരാശരി വളര്‍ച്ചാനിരക്ക്. ആഗോളനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ മരണനിരക്ക് കുറവാണെങ്കിലും ക്രമമായി ഉയരുന്നത് ആശങ്കയായി. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ മരണനിരക്ക് ദേശീയ നിരക്കിനേക്കാള്‍ ഉയരെയാണ്.

അതേസമയം, രാജ്യത്ത് 82369 പേര്‍ രോഗമുക്തരായി. രോഗം ഭേദമാകുന്നവരുടെ നിരക്ക് 47.40 ശതമാനമായി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 938 പോസിറ്റീവ് കേസുകളും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം 616 പുതിയ കേസുകള്‍. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകള്‍ 21,184ഉം മരണം 160ഉം ആയി.

ഗുജറാത്തില്‍ മരണം ആയിരം കടന്നു. ഇതുവരെ 1007 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 412 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 16,356 ആയി. അതേസമയം, 9230 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.ഡല്‍ഹിയില്‍ 1163 പേര്‍ കൂടി രോഗികളായതോടെ ആകെ പോസിറ്റീവ് കേസുകള്‍ 18549 ആയി. ഇതുവരെ 416 പേര്‍ മരിച്ചു.

Top