സംസ്ഥാനത്ത് വൈദ്യുതി മോഷണത്തിന് ഈടാക്കിയ പിഴത്തുകയില്‍ റെക്കോഡ് വര്‍ധന

സംസ്ഥാനത്ത് വൈദ്യുതി മോഷണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. മോഷണത്തിന് ഈടാക്കിയ പിഴത്തുകയില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം പിഴയിനത്തില്‍ ഈടാക്കിയത് 43.65 കോടിരൂപ. ഇത് സര്‍വകാല റെക്കോഡാണ്. വൈദ്യുതി ക്രമക്കേടുകളില്‍ എറണാകുളം ജില്ലയാണ് മുന്നില്‍.

ഗതാഗത നിയമലംഘനങ്ങളിലെ പിഴത്തുകപോലെ വൈദ്യുതി മോഷണത്തിനുള്ള പിഴത്തുകയിലും ഗണ്യമായ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 37372 പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് ചുമത്തിയ പിഴത്തുക 43,65,55,843 രൂപ. ഇത് സര്‍വകാല റെക്കോഡാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കെഎസ്ഇബി ആന്റി പവര്‍ തെഫസ്റ്റ് സ്‌ക്വാഡ് പിഴയീടാക്കിയത് 12,48,84,029 രൂപ. വാണിജ്യ ഉപയോക്താക്കളില്‍ നിന്ന് 17.37 കോടി രൂപ പിഴ ഈടാക്കിയപ്പോള്‍ ഗാര്‍ഹിക , വ്യാവസായിക ഉപഭോക്താക്കളില്‍ നിന്ന് 26.28 കോടിരൂപയാണ് ഈടാക്കിയത്.

എറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത് എറണാകുളം ജില്ലയില്‍. ഈടാക്കിയ തുക 36.55 ലക്ഷം രൂപ. വൈദ്യുതി ബോര്‍ഡിന് കൂടുതല്‍ പിഴത്തുക സമ്മാനിച്ച മറ്റ് ജില്ലകള്‍ ഇവയാണ്. കോഴിക്കോട് 31.69 ലക്ഷം, കാസര്‍കോഡ് 28.26 ലക്ഷം, തിരുവനന്തപുരം 24.52 ലക്ഷം. എറ്റവും കുറവ് പത്തനംതിട്ടയാണ് 7.58 ലക്ഷം രൂപ .ഇവിടെ വ്യവസായ വാണിജ്യ സ്ഥാനപനങ്ങളും ഗാര്‍ഹിക ഉപയോക്താക്കളും കുറവായതും കാരണമാണ്. വൈദ്യുതി മോഷണം മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

 

Top