സംസ്ഥാനത്ത് ഖനന വരുമാനത്തില്‍ റെക്കോഡ് വര്‍ധനവ്; മുന്‍ വര്‍ഷത്തേക്കാള്‍ 70%: മന്ത്രി പി.രാജീവ്

തിരുവനന്തപുരം: ഖനന വരുമാനത്തില്‍ സംസ്ഥാനം റെക്കോഡ് വര്‍ധനവ് നേടിയെന്ന് മന്ത്രി പി രാജീവ്. നടപ്പുസാമ്പത്തികവര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273.97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വരുമാനം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 70% വരുമാനം ഇക്കൊല്ലം വര്‍ധിച്ചിട്ടുണ്ടെന്ന് രാജീവ് പറഞ്ഞു.

2016ല്‍ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളില്‍ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 651 ക്വാറികളില്‍ നിന്നാണ് 273.97 കോടി രൂപ സര്‍ക്കാരിന് ലഭിച്ചത്. എല്ലാ ജില്ലകളിലും വരുമാന വര്‍ധനവ് ഉണ്ടായി. പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായതെന്നും മന്ത്രി അറിയിച്ചു.

പി രാജീവിന്റെ കുറിപ്പ്: ഖനന വരുമാനത്തില്‍ റെക്കോഡ് വര്‍ദ്ധനവ് നേടി സംസ്ഥാനം. ഈ വര്‍ഷം ഒക്ടോബര്‍ വരെ 70 ശതമാനം വരുമാനം വര്‍ദ്ധിപ്പിച്ച് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്. നടപ്പുസാമ്പത്തികവര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273.97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വരുമാനം രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ നേടിയതിനേക്കാള്‍ 70% വരുമാനം ഇക്കൊല്ലം വര്‍ദ്ധിച്ചിട്ടുണ്ട്. ഇ- ഓഫീസ്, കോമ്പസ് സോഫ്റ്റ്വെയര്‍ തുടങ്ങി ഈ സര്‍ക്കാരിന്റെ കാലത്ത് വകുപ്പില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഫലമായാണ് വര്‍ദ്ധനവ് ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 165.96 കോടി രൂപയാണ് സര്‍ക്കാര്‍ ഈയിനത്തില്‍ സമാഹരിച്ചത്. 2021-22 വരെ രേഖപ്പെടുത്തിയ വാര്‍ഷിക വരുമാന വര്‍ധനവില്‍ ഏറ്റവും ഉയര്‍ന്നത് 17 ശതമാനമായിരുന്നു. എന്നാല്‍ 2022-23 ല്‍ ഇത് 56 ശതമാനമായും നടപ്പുവര്‍ഷം 70 ശതമാനമായും കുതിച്ചുയര്‍ന്നു. 2016 ല്‍ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളില്‍ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 651 ക്വാറികളില്‍ നിന്നാണ് 273.97 കോടി രൂപ സര്‍ക്കാരിന് ലഭിച്ചത്.

എല്ലാ ജില്ലകളിലും വരുമാന വര്‍ധനവ് ഉണ്ടായി. പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായത്. 45 46 കോടി രൂപ പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം തിരിച്ചെടുക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് 13.54 കോടി രൂപ മാത്രമായിരുന്നു. മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത്. 37.28 കോടി രൂപയാണ് ഇവിടെ നിന്ന് പിരിച്ചെടുത്തത്. മുന്‍വര്‍ഷം ഇത് 25.08കോടി രൂപയായിരുന്നു.

Top