പി കെ ശശിയെ സിപിഐഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാൻ ശുപാർശ

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം അറിയിച്ചത്.

സസ്പെൻഷൻ കാലയളവിൽ ശശി മാതൃകാപരമായി പെരുമാറിയെന്ന് ജില്ലാ കമ്മറ്റി വിലയിരുത്തി. ശശിയെ തിരിച്ചെടുക്കണമെന്നാണ് ജില്ലാ കമ്മിയിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. തിരിച്ചെടുക്കുന്ന കാര്യത്തിൽ അടുത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.

ലൈംഗിക പീഡന പരാതിയിൽ പി കെ ശശിയുടെ സസ്പെൻഷൻ കാലാവധി ഇക്കഴിഞ്ഞ മേയിൽ അവസാനിച്ചിരുന്നു. എന്നാൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിരുന്നില്ല.

ലൈംഗിക പീഡന പരാതിയെ തുടർന്ന് 2018 നവംബർ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അം​ഗമായ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

Top