രാജ്യത്ത് ഒറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ പാര്‍ലമെന്റ് നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ പാര്‍ലമെന്റ് നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായ് ഒറ്റ പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിര്‍ദ്ദേശമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. അതിന്റെ അടുത്ത പടിയിലേക്ക് സര്‍ക്കാര്‍ കടക്കുന്നു എന്നതാണ് ഒറ്റ വോട്ടര്‍പട്ടിക തയ്യാറാക്കണമെന്ന ശുപാര്‍ശയിലൂടെ അനുമാനിക്കേണ്ടത്. നിലവില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള വോട്ടര്‍പട്ടികയുടെ ചുമതല.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടര്‍പട്ടിക തയ്യാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുക എന്നതാണ് പുതിയ ശുപാര്‍ശ മുമ്പോട്ട് വെക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗമായിരിക്കും ആദ്യം വിളിച്ചു ചേര്‍ക്കുക. ഒറ്റരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണോ എന്ന സംശയവും ബലപ്പെടുകയാണ്.

പ്രതിപക്ഷ ബഹളത്തിനിടെയാണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസ്സാക്കിയത്. വോട്ടെടുപ്പ് വേണമെന്ന ആവശ്യം തള്ളിയാണ് ബില്ല് പാസ്സാക്കിയത്. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോള്‍ രണ്ടു മിനിറ്റു കൊണ്ടാണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കിയത്.

Top