എം. ശിവശങ്കറെ തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാര്‍ശ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ എം. ശിവശങ്കറെ തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാര്‍ശ. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും 2019 ജൂലായ് 14നാണ് എം.ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. അദ്ദേഹത്തെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കുക.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനഃപരിശോധിക്കുന്ന രീതിയുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് പരിശോധിക്കുക. എന്നാല്‍ ശിവശങ്കറുടെ കാര്യത്തില്‍ രണ്ട് തവണ സസ്പെന്‍ഷന്‍ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലധികമായി അദ്ദേഹം സസ്പെന്‍ഷനിലാണ്. ഒപ്പം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത തുടരുകയുമാണ്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ശവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസാണ്. ഈ കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30-നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെത്. എന്നാല്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശുപാശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

അഖിലേന്ത്യാ സര്‍വീസ് മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതിനാല്‍ അഖിലേന്ത്യാ സര്‍വീസിലുള്ള ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണമെങ്കിലും പിന്‍വലിക്കണമെങ്കിലും മുഖ്യമന്ത്രിയുടെ അനുമതി വേണം. അതിനാല്‍, മുഖ്യമന്ത്രിയായിരിക്കും ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Top