പമ്പ പുനര്‍നിര്‍മ്മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടിയെന്ന് പിണറായി

തിരുവനന്തപുരം : മണ്ഡലകാലത്തിന് മുന്‍പ് പ്രളയത്തില്‍ തകര്‍ന്ന പമ്പ പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആര്‍. ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

ടാറ്റാപ്രോജക്ട് ലിമിറ്റഡിന് പമ്പ, ശബരിമല പുനര്‍നിര്‍മ്മാണ ചുമതല നല്‍കും.

പ്രളയത്തില്‍തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് രാജ്യാന്തര ഏജന്‍സിയായ കെ.പി.എം.ജിയെ കണ്‍സള്‍ട്ടന്റായി നിയമിക്കും. ശബരിമല സീസണ്‍ തുടങ്ങും മുന്‍പ് പമ്പയും സന്നിധാനവും പുനര്‍നിര്‍മ്മിക്കും.

ചെറുകിടകച്ചവടക്കാര്‍ക്കുണ്ടയിട്ടുള്ള നഷ്ടം പ്രത്യേകം കണക്കെടുക്കും. കുടുംബശ്രീയും സഹകരണസംഘങ്ങളും വഴി പത്ത് ലക്ഷം രൂപവരെ വായ്പലഭ്യമാക്കും. നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ഡിജിറ്റലായാവും സമാഹരിക്കുക. പ്രളയദുരിതാശ്വാസത്തിനുള്ള ധനസമാഹരണത്തിനായി ഒക്ടോബര്‍മാസമാണ് മന്ത്രിമാര്‍ വിദേശരാജ്യങ്ങളിലേക്ക് പോകുകയെന്നും അദ്ദേഹം അറിയിച്ചു.

സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ ജില്ലകളില്‍നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കും. പതിനൊന്നിന് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനകളുടെ സമാഹരണമാണ്. സംഭാവനയായി കേരളത്തിന് ലഭിച്ചസാധനസാമഗ്രികള്‍ സമയബന്ധിതമായി വിതരണംചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നവംബര്‍ 17നാണ് മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പരിഗണിച്ചാണ് നടപടി.

Top