വീട് നിര്‍മ്മാണത്തിനുള്ള അപേക്ഷ പരിശോധിക്കാന്‍ പോയ ആശാ വര്‍ക്കര്‍ക്ക് വെട്ടേറ്റു

ചെങ്ങന്നൂര്‍ : റീബില്‍ഡ് കേരളയുടെ ഭാഗമായി വീട് നിര്‍മ്മാണത്തിനുള്ള അപേക്ഷ പരിശോധിക്കാന്‍ പോയ ആശാ വര്‍ക്കര്‍ക്ക് വെട്ടേറ്റു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ആശാ വര്‍ക്കര്‍ ജയകുമാരിയ്ക്കാണ് വേട്ടേറ്റത്. വെട്ടിയ കല്ലിശ്ശേരി പാറേപുരയില്‍ വിനീഷിനും പിടിവലിക്കിടെ പരിക്കേറ്റു.

വീട് നിര്‍മ്മാണത്തിനുള്ള വിനീഷിന്റെ മാതാവിന്റെ അപേക്ഷയെ കുറിച്ച് അന്വേഷിക്കുവാനാണ് ഓവര്‍സിയര്‍ ധന്യയും, ആശ വര്‍ക്കര്‍ ജയകുമാരിയും കല്ലിശ്ശേരി പാറേ പുരയില്‍ എത്തിയത്. ഈ സമയം മദ്യലഹരിയിലായിരുന്ന വിനീഷ് അസഭ്യ വര്‍ഷത്തോടെ വെട്ട് കത്തിയുമായി ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.

ഇരുവരെയും ഉപദ്രവിച്ച ഇയാള്‍ ധന്യയുടെ സ്മാര്‍ട്ട് ഫോണ്‍ പിടിച്ച് വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. ഇവരുടെ സ്‌കൂട്ടറും നശിപ്പിച്ചു. ഇതു തടയാനെത്തിയ ജയകുമാരിയുടെ വലതു ചൂണ്ടു വിരലിനും വിനീഷിന്റെ മുഖത്തും തലയ്ക്കും വെട്ടേറ്റു.

ജയകുമാരിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും വിനീഷിനെ വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു.

Top