കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു; ഗണേഷ് കുമാറിനെ തള്ളി അധ്യക്ഷയായി സഹോദരി ഉഷ

കൊച്ചി: മുതിര്‍ന്ന നേതാവ് ആര്‍. ബാലകൃഷ്ണപിള്ള രൂപം കൊടുത്ത കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സഹോദരി ഉഷ മോഹന്‍ദാസിനെ പിളര്‍ന്ന വിഭാഗത്തിന്റെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തു.

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഏകാധിപതിയെ പോലെയാണ് ഗണേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉഷ മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിവുള്ള എം.എല്‍.എയാണ് ഗണേഷ്. എന്നാല്‍, ചെയ്യേണ്ട കടമകള്‍ ഗണേഷ് ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും, ഒരു ജനകീയനാകുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടു പോകാന്‍ സാധിക്കില്ല. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സഹകരിച്ചാണ് മുന്നോട്ടു പോകേണ്ടത്. ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ല പ്രസിഡന്റുമാരും തങ്ങളോടൊപ്പമാണെന്നും ഉഷ മോഹന്‍ദാസ് വ്യക്തമാക്കി.

ഗണേഷ് കുമാര്‍ പാര്‍ട്ടിയുടെ എം.എല്‍.എയായി തുടരും. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വര്‍ക്കിങ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.കെ. മണി വ്യക്തമാക്കി.

14 ജില്ല പ്രസിഡന്റുമാരില്‍ 10 പേര്‍ യോഗത്തില്‍ പങ്കെടുത്തു. രണ്ട് പേര്‍ നേരത്തെ മരിച്ചിരുന്നു. രണ്ടു പേര്‍ യോഗത്തില്‍ എത്തിയില്ലെന്നും പിളര്‍ന്ന വിഭാഗം വ്യക്തമാക്കുന്നു.

Top