ബോറിസ് ജോൺസനെതിരെ വിമതർ ; വിനയായത് ലോക്ഡൗൺ സൽക്കാരങ്ങൾ

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നേതൃത്വം ചോദ്യം ചെയ്തു കൂടുതൽ എംപിമാർ രംഗത്തെത്തി. കോവിഡ് ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ചു മദ്യസൽക്കാരങ്ങൾ നടന്നതായി അന്വേഷണ കമ്മിഷനും കണ്ടെത്തിയിരുന്നു. റിപ്പോർട്ടിന്റെ പൂർണരൂപം കഴിഞ്ഞയാഴ്ചയാണു പ്രസിദ്ധീകരിച്ചത്. ഇതോടെ പാർട്ടിയിലെ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടന്നേക്കുമെന്ന് റിപ്പോർട്ട്.

കൺസർവേറ്റീവ് പാർട്ടിയിലെ 54 എംപിമാർ ജോൺസനെതിരെ വിശ്വാസ വോട്ടിനു കത്ത് നൽകിയെന്നാണു വിവരം. 25 എംപിമാർ പരസ്യമായും പ്രതികരിച്ചിരുന്നു. മദ്യസൽക്കാരങ്ങളിൽ പങ്കെടുത്തതിനു ക്ഷമാപണം നടത്തിയെങ്കിലും രാജ്യം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ രാജിവയ്ക്കില്ലെന്നാണു ബോറിസ് ജോൺസന്റെ നിലപാട്. ആദ്യ ലോക്ഡൗൺ കാലത്ത്, 2020 ഡിസംബറിൽ, ബോറിസ് ജോൺസന്റെ ഔദ്യോഗിക വസതിയിൽ അടക്കം മന്ത്രിഭവനങ്ങളിൽ ക്രിസ്മസ് പാർട്ടികൾ നടന്ന വിവരം കഴിഞ്ഞ വർഷാവസാനം പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം.

സംഘടനാചട്ടം അനുസരിച്ച് 15% പാർട്ടി എംപിമാർ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പു വേണ്ടിവരും. പാർലമെന്റിൽ പാർട്ടിക്ക് 359 എംപിമാരുണ്ട്; 54 എംപിമാർ കത്തെഴുതിയാൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം. വോട്ടെടുപ്പു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും ബുധനാഴ്ച നടന്നേക്കുമെന്നാണു മാധ്യമറിപ്പോർട്ട്. എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കുശേഷം ഇന്നാണു പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നത്.

Top