മിഠായിതെരുവ് തീപിടിത്തം; വരാനിരിക്കുന്നത് വന്‍ ദുരന്തം, അടിയന്തിര നടപടി വേണമെന്ന് പൊലീസ് റിപ്പോര്‍ട്ട്

മാനാഞ്ചിറ: കോഴിക്കോട് മിഠായിതെരുവിലെ തീപിടിത്തങ്ങളുടെ കാരണം വ്യക്തമാക്കി പൊലീസിന്റെ സുരക്ഷാ പരിശോധനാ റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും, പല കടകളിലും അളവില്‍ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. കോണിപ്പടികളിലും വരാന്തകളിലുമടക്കം സാധന സാമഗ്രികള്‍ സ്റ്റോക്ക് ചെയ്യുന്നുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

കടമുറികള്‍ തമ്മില്‍ അകലമില്ലാത്തത് തീപിടിത്തം പോലുള്ള അപകടങ്ങളുടെ ആഘാതം കൂട്ടും. പല കെട്ടിടങ്ങളിലും ഫയര്‍ എക്‌സിറ്റുകളില്ല. കടമുറികളില്‍ ജീവനക്കാര്‍ പാചകം ചെയ്യുന്നത് അപകടത്തിന് കാരണമാകും. ഒരു പ്ലഗ് പോയിന്റില്‍ നിന്നും നിരവധി വയറുകളുപയോഗിച്ചാണ് വൈദ്യുതി എടുക്കുന്നത്. വയറിംഗുകള്‍ പലതും പഴക്കമേറിയതിനാല്‍ അപകടാവസ്ഥയിലാണ്. ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ പോലുള്ള സംവിധാനങ്ങളുടെ അഭാവം പ്രതിസന്ധി ഇരട്ടിയാക്കും.

ഈ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ അത്യാഹിതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. സെപ്തംബര്‍ 10 നുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ ഉമേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്. റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും കോഴിക്കോട് കോര്‍പ്പറേഷനും കൈമാറും.

Top