ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനുള്ള കാരണം ഇപ്പോഴും അറിയില്ല; വാര്‍ണര്‍

ദുബായ്: ഡേവിഡ് വാര്‍ണറും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള പ്രശ്നങ്ങള്‍ കൊഴുക്കുന്നതിനിടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും, തുടര്‍ന്ന് ടീമില്‍ നിന്നുതന്നെയും ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് താരം. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനുള്ള കാരണം ഇപ്പോഴും അറിയില്ലെന്നും അതേക്കുറിച്ച് ടീം മാനേജ്മെന്റ് ഒരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും വാര്‍ണര്‍ പറഞ്ഞു.

‘ടീം ഉടമകളോടും പരിശീലകരായ ട്രെവര്‍ ബെയ്ലിസ്, ലക്ഷ്മണ്‍, മൂഡി, മുരളി എന്നിവരോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുകയാണ്, എന്നെ പുറത്താക്കാനുള്ള തീരുമാനം എകകണ്ഠമായിരുന്നു. അങ്ങനെയാകുമ്പോള്‍ എനിക്കുവേണ്ടി സംസാരിക്കുന്നത് ആരാണെന്നും എതിര്‍ക്കുന്നത് ആരാണെന്നും എനിക്ക് അറിയാന്‍ സാധിക്കില്ലല്ലോ’ – വാര്‍ണര്‍ പറഞ്ഞു.

‘ഫോമിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ടീമില്‍ നിന്ന് ഒഴിവാക്കുന്നതെങ്കില്‍ മുന്‍ സീസണുകളില്‍ പുറത്തെടുത്ത പ്രകടനങ്ങളൊന്നും അവര്‍ പരിഗണിക്കുന്നുണ്ടാവില്ല. എന്നാല്‍ 100ല്‍ കൂടുതല്‍ മത്സരങ്ങള്‍ ടീമിനുവേണ്ടി കളിച്ചിട്ടുള്ള സ്ഥിതിക്ക് അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ആദ്യ പാദത്തിലെ കുറച്ച് മത്സരങ്ങളുടെ പേരില്‍ പുറത്താക്കിയ നടപടി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ എന്റെ പക്കലുണ്ട്. പക്ഷേ അത് ചേദിക്കാനുള്ള സമയം ഇതല്ല’- വാര്‍ണര്‍ പറഞ്ഞു.

അടുത്ത സീസണിലും സണ്‍റൈസേഴ്സിനുവേണ്ടി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അതില്‍ തീരുമാനം എടുക്കേണ്ടത് ടീം ഉടമകളാണ്. ടീമിനൊപ്പമുള്ള സമയം ഞാന്‍ ശരിക്കും ആസ്വദിച്ചു. എന്നാല്‍ ഹൈദരാബാദിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ സാധിക്കാത്തത് വലിയ നഷ്ടമായി തോന്നുന്നു. അടുത്ത സീസണില്‍ സണ്‍റൈസേഴ്സ് വേണ്ടിയോ മറ്റ് ഏതെങ്കിലും ടീമുകള്‍ക്കുവേണ്ടിയോ ഹൈദരാബാദിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ’- വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

 

Top