ചെല്‍സിക്കെതിരെ റയലിന് വിജയം ; ബെൻസേമ ചാമ്പ്യൻസ് ലീഗിൽ 90 ഗോള്‍ തികച്ചു

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ റയൽ മാഡ്രിഡിന് ജയം. നിലവിലെ ചാമ്പ്യൻമാർ എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസിയെ തോൽപിച്ചു. ഇരുപത്തിയൊന്നാം മിനിറ്റിൽ കരീം ബെൻസേമയും എഴുപത്തിനാലാം മിനിറ്റിൽ മാർകോ അസെൻസിയോയുമാണ് ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ബെൻസേമയുടെ തൊണ്ണൂറാം ഗോളാണിത്. അൻപത്തിയൊൻപതാം മിനിറ്റിൽ ബെൻ ചിൽവെൽ ചുവപ്പ് കാർഡ് കണ്ടതോടെ പത്ത് പേരുമായാണ് ചെൽസി കളി പൂർത്തിയാക്കിയത്.

യാവോ ഫെലിക്സിന്റെയും റഹിം സ്റ്റെർലിംഗിന്റെയും ഗോളുന്നുറച്ച ഷോട്ടുകൾ തട്ടിയകറ്റിയ ഗോളി തിബോത് കോർത്വയുടെ മികച്ച സേവുകളും റയലിന്റെ വിജയത്തിൽ നിർണായകമായി.

മറ്റൊരു മത്സരത്തിൽ എ സി മിലാൻ ഒറ്റ ഗോളിന് നാട്ടുകാരായ നാപ്പോളിയെ തോൽപിച്ചു. സെരി എയിലെ ഒന്നാം സ്ഥാനക്കാരായ നാപ്പോളിക്കെതിരെ ഇസ്മായിൽ ബെനസെറാണ് നിർണായക ഗോൾ നേടിയത്. ഇടവേളയ്ക്ക് തൊട്ടുമുൻപായിരുന്ന മിലാന്റെ ഗോൾ. രണ്ടാം പകുതിയിൽ സാംബോ ആൻഗ്വിസ ചുവപ്പ് കാർഡ് കണ്ടത് നാപ്പോളിക്ക് തിരിച്ചടിയായി. ഈ മാസം ഇരുപതിനാണ് രണ്ടാംപാദ മത്സരം.

Top