ബാഴ്‌സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം ; ക്രിസ്റ്റിയാനോയ്ക്ക് ചുവപ്പ് കാര്‍ഡ്

ബാഴ്‌സലോണ : സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആദ്യപാദത്തില്‍ ബാഴ്‌സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ തകര്‍ത്തത്. മത്സരത്തില്‍ റയലിന്റെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കിയിരുന്നു.

മത്സരത്തില്‍ ജെറാള്‍ഡ് പിക്വേയുടെ സെല്‍ഫ്‌ഗോളില്‍ റയല്‍ ആദ്യം മുന്നിലെത്തി. മാഴ്‌സെലോയുടെ ഒരു കോര്‍ണര്‍ ക്ലിയര്‍ ചെയ്യാനുള്ള പിക്കെയുടെ ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പതിനഞ്ച് വര്‍ഷത്തിനിടെ എല്‍ ക്ലാസിക്കോയില്‍ വഴങ്ങുന്ന ആദ്യ സെല്‍ഫ് ഗോളായിരുന്നു ഇത്.

വൈകാതെ തന്നെ 77-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസി ഗോള്‍ മടക്കി. കെയ്‌ലര്‍ നവാസ് ലൂയിസ് സുവാരസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയിലാണ് മെസി തന്റെ 35 മത്സരങ്ങളില്‍ നിന്നുള്ള ഇരുപത്തിനാലാം ഗോള്‍ അടിച്ചെടുത്തത്. റയല്‍ ആരാധകരില്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു വീഴ്ചയ്ക്കുശേഷമുള്ള സുവാരസിന്റെ പ്രകടനവും റഫറിയുടെ വിധിയെഴുത്തും.

തുടര്‍ന്ന് സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്ന് ഗ്രൗണ്ടിലെത്തിയ റൊണാള്‍ഡോ ഇരുപത് വാര അകലെ നിന്നുള്ള ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍, ജേഴ്‌സി ഊരിക്കൊണ്ടുള്ള ക്രിസ്റ്റിയാനോയുടെ ആഹ്ലാദപ്രകടനം മഞ്ഞക്കാര്‍ഡ് സമ്മാനിച്ചു. പിന്നീട് അസന്‍സിയോ നല്‍കിയ മനോഹര ഗോളിലൂടെ തകര്‍പ്പന്‍ ജയവുമായി റയല്‍ ജയിച്ചു കയറി.

റയലിന്റെ ഈ സന്തോഷം ഏറെ നീണ്ടുനിന്നില്ല. സാമ്വല്‍ ഉമിറ്റിറ്റിയുടെ ഫൗളില്‍ നിലത്തുവീണ് പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്ത റൊണാള്‍ഡോയ്ക്ക് അത് നിഷേധിക്കപ്പെട്ടതോടെ നിയന്ത്രണം വിട്ടു. തന്റെ അമര്‍ഷം റഫറി റിക്കോര്‍ഡോ ഡി ബര്‍ഗോസിനോടാണ് ക്രിസ്റ്റിയാനോ തീര്‍ത്തത്.

റഫറിയെ പിടിച്ചുതള്ളിയതിന് ക്രിസ്റ്റിയാനോയ്ക്ക് രണ്ടാം മഞ്ഞ കാര്‍ഡ് കിട്ടിയതോടെ കളിയില്‍ നിന്നും പുറത്തായി.

ക്രിസ്റ്റിയാനോ പോയി റയല്‍ പത്തു പേരായി ചുരുങ്ങിയശേഷമായിരുന്നു മാര്‍ക്കോ അസെന്‍ഷിയോയുടെ വിജയഗോള്‍. ഇരുപത്തിയഞ്ച് വാര അകലെ നിന്ന് ഓടിവന്നെടുത്ത പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ റയലിന്റെ ജയം ഉറച്ചു.

എതിരാളിയുടെ തട്ടകത്തില്‍ നേടിയ 31 എന്ന ജയം ബുധനാഴ്ച നടക്കുന്ന രണ്ടാം പാദത്തില്‍ റയലിന് വ്യക്തമായ മേല്‍ക്കൈ നല്‍കുന്നുണ്ട്. ഹോം മത്സരത്തില്‍ ഒരു സമനില ലഭിച്ചാലും റയലിന് കപ്പ് സ്വന്തമാക്കാം.

Top