സ്പാനിഷ് ലീഗ്; ജിറോണക്കെതിരെ റയലിന് ഞെട്ടിക്കുന്ന തോല്‍വി, ബാഴ്സ ഇന്നിറങ്ങും

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി ജിറോണ. മുപ്പത്തിയൊന്നാം റൗണ്ടിൽ ജിറോണ രണ്ടിനെതിരെ നാല് ഗോളിന് റയലിനെ തോൽപിച്ചു. വാലന്റൈൻ കാസ്റ്റിയാനോസാണ് ജിറോണയുടെ നാല് ഗോളും നേടിയത്. 12, 24, 46, 62 മിനിറ്റുകളിൽ ആയിരുന്നു കാസ്റ്റിയാനോസിന്റെ ഗോളുകൾ.

റയൽ മാഡ്രിഡിനെതിരെ 75 വർഷത്തിന് ശേഷമാണ് ലാ ലീഗയിലെ ഒരു കളിയിൽ എതിര് താരം നാല് ഗോൾ നേടുന്നത്. 1947ല് റയല് ഒവീഡിയോ താരമായിരുന്ന എസ്റ്റെബന് എച്ചാവാരിയ ആണ് റയലിനെതിരെ അഞ്ച് ഗോളടിച്ച് റെക്കോര്ഡിട്ടത്. വിനിഷ്യസ് ജൂനിയറും ലൂക്കാസ് വാസ്ക്വസുമാണ് റയലിന്റെ ഗോളുകൾ നേടിയത്.

പരിക്കേറ്റ കരീം ബെൻസേമയും ഗോളി തിബോത് കോർട്വയും ഇല്ലാതെയാണ് റയൽ ഇറങ്ങിയത്.
ആദ്യ പകുതിയില് രണ്ട് തവണ റയല് വല കുലുക്കിയ കാസ്റ്റിയാനോസിന്റെ ഇരട്ട പ്രഹരത്തില് ഞെട്ടിയ റയല് 34-ാ മിനിറ്റില് വിനീഷ്യസ് ജൂനിയറിലൂടെ ഒരു ഗോള് തിരിച്ചടിച്ച് തിരിച്ചുവരവിന്റെ സൂചനകൾ നല്കിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിലെ കാസ്റ്റിയാനോസ് വീണ്ടു റയല് വല കുലുക്കി. പിന്നാലെ 62-ാം മിനിറ്റില് ഗോള് പട്ടിക തികച്ചു. 85ാം മിനിറ്റില് ലൂക്കാസ് വാസ്ക്വസ് ആണ് പിന്നീട് ഒരു ഗോള് തിരിച്ചടിച്ച് റയലിന്റെ തോല്വിഭാരം കുറച്ചത്. 41 പോയന്റുമായി ലീഗില് ഒമ്പതാം സ്ഥാനത്താണ് ജിറോണ. റയലിന്റെ ഹോം മത്സരത്തില് ജിറോണ 1-1 സമനില പിടിച്ചിരുന്നു.

ഏഴ് മത്സരങ്ങള് ബാക്കിയിരിക്കെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ 11 പോയന്റ് പിന്നിലാണിപ്പോൾ റയൽ മാഡ്രിഡ്. ഇന്ന് ലീഗില് പത്താം സ്ഥാനത്തുള്ള റയോ വയാക്കോനായെ തോൽപിച്ചാൽ റയലുമായുള്ള വ്യത്യാസം 14 പോയിന്റാക്കി ഉയർത്തി ബാഴ്സലോണയ്ക്ക് കിരീടം ഉറപ്പിക്കാം.

 

Top