ഹെല്‍സിങ്കി: യുവേഫ സൂപ്പര്‍കപ്പ് പോരാട്ടത്തിനായി റയല്‍ മാഡ്രിഡ് നാളെ ഇറങ്ങും. ജര്‍മന്‍ ക്ലബ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടാണ് എതിരാളികൾ. ഹെല്‍സിങ്കി ഒളിംപിക് സ്റ്റേഡിയത്തിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. കിരീടത്തോടെ പുതിയ സീസണിന് തുടക്കമിടാനൊരുങ്ങുകയാണ് റയല്‍ മാഡ്രിഡ്. യുവേഫ ചാംപ്യന്‍സ് ലീഗ് ചാംപ്യന്മാരും യൂറോപ്പ ലീഗ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പ് പോരാട്ടത്തിനായി ഏറ്റുമുട്ടാറുള്ളത്.
പതിനാലാം ചാംപ്യന്‍സ് ലീഗ് ഷെല്‍ഫിലെത്തിച്ച റയലിന്റെ ലക്ഷ്യം അഞ്ചാം യുവേഫ സൂപ്പര്‍ കപ്പാണ്. ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ഒരിക്കല്‍കൂടി തലയിലേറ്റിയത്. കരീം ബെന്‍സെമയും വിനീഷ്യസ് ജൂനിയറും നേതൃത്വം നല്‍കുന്ന മുന്നേറ്റവും ലൂക്കാ മോഡ്രിച്ച്, കാസിമിറോ, ട്രോണി ക്രൂസ് ത്രയം വാഴുന്ന മധ്യനിരയും തന്നെയാണ് റയലിന്റെ കരുത്ത്.
വലകാക്കാന്‍ തിബോട്ട് കോര്‍ട്വോ, ഡാനി കാര്‍വഹാല്‍, മെന്‍ഡി, എദര്‍ മിലിറ്റാവോ, അലാബ, റൂഡിഗര്‍ എന്നിവരുള്‍പ്പെടുന്ന പ്രതിരോധനിര ഉള്ളപ്പോള്‍ റയലിനെ മറികടക്കുക ജര്‍മന്‍ ക്ലബ്ബിന് എളുപ്പമാകില്ല. റേഞ്ചേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് യൂറോപ്പ ചാംപ്യന്മാരായത്. സൂപ്പര്‍കപ്പില്‍ആദ്യ കിരീടമാണ് ഐന്‍ട്രാക്റ്റ് ലക്ഷ്യമിടുന്നത്.
1960ന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡും ഐന്‍ട്രാക്റ്റും പ്രധാനമത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നതെന്നതും ശ്രദ്ധേയം. ഓഫ്‌സൈഡ് കണ്ടെത്താന്‍ സെമിഓട്ടോമാറ്റഡ് സാങ്കേതിക വിദ്യ യൂറോപ്യന്‍ ഫുട്‌ബോളില്‍ ആദ്യമായി ഉപയോഗിക്കുന്ന മത്സരമാകും സൂപ്പര്‍കപ്പ് പോരാട്ടം.
നേരത്തെ ഫിഫ അംഗീകരിച്ച മാറ്റം ഖത്തര്‍ ലോകകപ്പ് മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉപയോഗിക്കാന്‍ തീരുമാനമായിരുന്നു.