ടെലിഫോണിൽ സംസാരിക്കാൻ താത്പര്യം അറിയിച്ചപ്പോൾ ഇന്ത്യ പ്രതികരിച്ചില്ല: ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ ടെലിഫോണില്‍ വിളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യ പ്രതികരിച്ചില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ പ്രതികരണം നിരാശാജനകമെന്ന് ഇമ്രാന്‍ ഖാന്‍ വിശദമാക്കി.

പുല്‍വാമയടക്കമുള്ള എല്ലാ വിഷയങ്ങളിലും കശ്മീര്‍ ചാവേര്‍ ആക്രമണത്തെക്കുറിച്ചുള്ള വിഷയത്തിലും ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. ഇതു നടപ്പിലാക്കുന്നതാണ് നല്ലത്. നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയല്ല, മറിച്ച് ശേഷി കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ എത്രത്തോളം ബാധിച്ചിരിക്കുമെന്ന് ഞങ്ങള്‍ക്കു നന്നായി അറിയാം. ദശാബ്ദങ്ങളായി പാക്കിസ്ഥാന്‍ യുദ്ധത്തിന്റെ ഇരകളാണെന്നും ഇമ്രാന്‍ ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു. സൈനിക നടപടി പരിധി വിട്ടാല്‍ പിന്നെ ആരുടെയും നിയന്ത്രണത്തില്‍ നില്‍ക്കില്ലെന്നും ഇന്നലെ ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top