ഡൽഹി : കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ തയാറാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും അപലപിച്ചു. പട്യാല-അംബാല ദേശീയപാതയില്‍ രാവിലെ സംഘര്‍ഷമുണ്ടായി. പഞ്ചാബില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട നൂറ് കണക്കിന് കര്‍ഷകരെ ഹരിയാന പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു.
ഡല്‍ഹി ചലോ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ബാരിക്കേഡുകള്‍ മാറ്റി മുന്നോട്ട് നീങ്ങാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പ്രക്ഷോഭകര്‍ക്കിടയിലേക്ക് നിരവധി തവണ കണ്ണീര് വാതക ഷെല്ലുകളും പൊലീസ് പ്രയോഗിച്ചു. പ്രക്ഷോഭകാരികള്‍ പൊലീസ് ബാരിക്കേഡുകള്‍ തൊട്ടടുത്ത കനാലിലേക്ക് എറിഞ്ഞു. ഹരിയാനയിലെ കര്‍ണാലിലും ജാര്മാരിയിലും കര്‍ഷകരെ തടഞ്ഞു.