തമിഴ്‌നാട്ടിലെ മന്ത്രിമാരെ കുറ്റവിമുക്തരാക്കി നടപടിയിലെ പുനഃപരിശോധന: ഡിഎംകെ സുപ്രീംകോടതിയിലേക്ക്

ചെന്നൈ : തമിഴ്‌നാട്ടിലെ മന്ത്രിമാരെ കുറ്റവിമുക്തരാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള മദ്രാസ് ഹൈക്കോടതി തീരുമാനത്തിനെതിരെ ഡിഎംകെ സുപ്രീം കോടതിയിലേക്ക്. എഐഎഡിഎംകെയുടേയും ബിജെപിയുടേയും മുന്‍ മന്ത്രിമാര്‍ക്കെതിരായ കേസുകളില്‍ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്, സമാന നടപടി സ്വീകരിക്കുന്നില്ലെന്നും ചില കേസുകള്‍ മാത്രംല പ്രത്യേകം തെരഞ്ഞെടുക്കുകയാണെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആര്‍.എസ്.ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചില മന്ത്രിമാര്‍ക്കെതിരെ മാത്രം നടപടികളിലേക്ക് നീങ്ങുന്നതിന്റെ കാരണമെന്താണെന്ന് സുപ്രീംകോടതിക്ക് മനസിലാകും. ജ.വെങ്കിടേഷ് സ്വമേധയാ എടുത്ത പല നടപടികളും സുപ്രീം കോടതി മുമ്പ് തള്ളിയിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജിക്ക് പിഴവ് പറ്റിയെങ്കില്‍ മന്ത്രിമാരെ കുറ്റപ്പെടുന്നത് എന്തിനാണെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആര്‍.എസ്.ഭാരതി ചോദിച്ചു.

2006 നും2011 നും ഇടയില്‍ കരുണാനിധി മന്ത്രിസഭയില്‍ അംഗങ്ങളായിരിക്കേ, മന്ത്രിമാരായ തങ്കം തെന്നരശും കെകെഎസ്എസ്ആര്‍ രാമചന്ദ്രനും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജയലളിത സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് കുറ്റപത്രം നല്‍കിയതാണ്. എന്നാല്‍ ഇരുവരുടയെും സ്വത്ത് കണക്കുകൂട്ടിയതില്‍ പിഴവുണ്ടായെന്ന് കാണിച്ച് സ്റ്റാലിന്‍ അധികാരമേറ്റതിന് പിന്നാലെ വിജിലന്‍സ് കോടതിയിലെത്തി. പുതിയ കണക്കുകള്‍ അംഗീകരിച്ച് ജില്ലാ കോടതി ഇരുവരെയും കുറ്റവിമുക്തരുമാക്കി. കീഴ്‌കോടതികളിലെ അതിവേഗ നടപടികളില്‍ ഗുരുതര പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ്, പുനഃപരിശോധിക്കാനുള്ള നീക്കം ആരംഭിച്ചത്.

Top