ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ആര്‍സിബിക്ക് ജയം

ബംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 23 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. വിരാട് കോലിയാണ് (34 പന്തില്‍ 50) ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനാണ് സാധിച്ചത്. 50 റണ്‍സെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ വിജയ്കുമാര്‍ വൈശാഖാണ് ഡല്‍ഹിയെ തകര്‍ത്തത്. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്.

അഞ്ചാം ഓവറിലാണ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 22 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസിനെ മിച്ചല്‍ മാര്‍ഷ്, ഹകിം ഖാന്റെ കൈകളിലെത്തിച്ചു. ഒന്നാം വിക്കറ്റില്‍ കോലിക്കൊപ്പം 42 റണ്‍സാണ് ഫാഫ് കൂട്ടിചേര്‍ത്തത്. പതിനൊന്നാം ഓവറിന്റെ ആദ്യ പന്തില്‍ കോലിയും മടങ്ങി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ലളിത് യാദവിനായിരുന്നു കോലിയുടെ വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ആര്‍സിബിക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. 18 പന്തില്‍ 26 റണ്‍സെടു്ത്ത മഹിപാല്‍ ലോംറോറിനെ മാര്‍ഷ് വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറലിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ ആര്‍സിബിക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (14 പന്തില്‍ 24), ഹര്‍ഷല്‍ പട്ടേല്‍ (4 പന്തില്‍ 6), ദിനേശ് കാര്‍ത്തിക് (0) എന്നിവരാണ് മടങ്ങിയത്. രണ്ടിന് 117 നിലയിലായിരുന്ന ആര്‍സിബി ആറിന് 132 എന്ന നിലയിലേക്ക് വീണു. ഷഹ്ബാസ് അഹമ്മദ് (20), അനുജ് റാവത്ത് (15) എന്നിവരാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അക്‌സര്‍ പട്ടേല്‍, ലളിത് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

മോശം തുടക്കാമായിരുന്നു ഡല്‍ഹിക്ക്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. പൃഥ്വി ഷാ (0), മിച്ചല്‍ മാര്‍ഷ് (0) യഷ് ദുള്‍ (1), ഡേവിഡ് വാര്‍ണര്‍ (19) എന്നിവരാണ് നാല് ഓവര്‍ പൂര്‍ത്തിയാവുമുമ്പ് മടങ്ങിയത്. പൃഥ്വി റണ്ണൗട്ടായപ്പോള്‍ മാര്‍ഷിനെ വെയ്ന്‍ പാര്‍നെല്‍ കോലിയുടെ കൈകളിലെത്തിച്ചു. ദുളിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. വാര്‍ണര്‍ വൈശാഖിന്റെ സ്ലോ ബൗണ്‍സറില്‍ കോലിക്ക് ക്യാച്ച് നല്‍കി. അഭിഷേക് പോറല്‍ (5), ലളിത് യാദവ് (4) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. മനീഷിനൊപ്പം അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 21) ക്രീസില്‍ നിന്നപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നു ഡല്‍ഹിക്ക്. എന്നാല്‍ അക്‌സറിനെ പുറത്താക്കി വൈശാഖ് ആ പ്രതീക്ഷയും കെടുത്തി. വൈകാതെ മനീഷ്, വാനിന്ദു ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. അമന്‍ ഹകീം ഖാന്‍ (18) സിറാജിനും വിക്കറ്റ് നല്‍കി. ആന്റിച്ച് നോര്‍ജെ (23), കുല്‍ദീപ് യാദവ് (7) പുറത്താവാതെ നിന്നു.

Top