ഡൽഹി: രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ (ഇ-രൂപ) ഉടൻ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) പ്രാബല്യത്തിൽ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി. ഡിജിറ്റൽ രൂപ കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയും ധന, പണമിടപാട് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ആർ.ബി.ഐ പറഞ്ഞു .
പണം പുറത്തിറക്കാനും ഇടപാടിനുമുള്ള ചെലവ് കുറയുമെന്നുമാണ് കണക്കുകൂട്ടൽ. ഡിജിറ്റൽ കറൻസി, ഉപയോഗങ്ങൾ, നേട്ടങ്ങൾ എന്നിവ സംബന്ധിച്ച വിശദീകരണക്കുറിപ്പും ആർബിഐ പുറത്തുവിട്ടു. ഇതിൽ ബാങ്ക് ഇടപാടുകളെ ഇ-രൂപ എങ്ങനെ ബാധിക്കുന്നു, ഉപയോഗ രീതി, സാങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവയുമുണ്ട്. ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണെങ്കിലും കറൻസി നോട്ടുകളെപ്പോലെ കൃത്യമായ മൂല്യവും ഇടപാടുകൾക്ക് നിയമപിൻബലവുമുണ്ടാകും.