ഇന്ത്യയിലെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കാന്‍ സാധ്യത: റിസര്‍വ് ബാങ്ക്

മുംബൈ: ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് റിസര്‍വ് ബാങ്ക്. 2020 സെപ്തംബറോടെ നിഷ്‌ക്രിയ ആസ്തി 9.9 ശതമാനത്തിലെത്തുമെന്നാണ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

9.3 ശതമാനമായിരുന്നു 2019 സെപ്തംബറില്‍ നിഷ്‌ക്രിയ ആസ്തി. വായ്പാ വിതരണം വര്‍ദ്ധിക്കാത്തതും ഇന്ത്യയിലെ സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യവുമാണ് ഇതിന്റെ പ്രധാനകാരണമെന്നാണ് പറയുന്നത്.

12.7 ശതമാനമാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നിലവില്‍ ഉള്ളത്. അത് അരശതമാനം വര്‍ദ്ധിച്ച് 13.2 ശതമാനത്തിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസ്ഥാനത്ത് സ്വകാര്യ ബാങ്കുകളുടേത് 3.9 ശതമാനത്തില്‍ നിന്ന് 4.2 ശതമാനമാകും.

രാജ്യത്ത് 24 ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി അഞ്ച് ശതമാനത്തില്‍ താഴെയാണ്.
നാല് ബാങ്കുകളുടേത്‌ 20 ശതമാനത്തിന് മുകളിലുമാണ് ഉള്ളത്. ഇതാണ് മൊത്തം കിട്ടാക്കടത്തിന്റെ ശരാശരി തോത് ഉയരാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുള്ളത്.

Top