പേടിഎമ്മിനെതിരായ നടപടി പുനഃപരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ

ട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. പേയ്ടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ആർബിഐയുടെ സെൻട്രൽ ബോർഡ് ഡയറക്ടർമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പങ്കെടുത്തിരുന്നു.

‘‘പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ ഒരു കാരണവശാലും പുനഃപരിശോധിക്കില്ലെന്ന് വളരെ വ്യക്തമായിത്തന്നെ പറയട്ടെ. ഇക്കാര്യത്തിൽ വീണ്ടുവിചാരം ഉണ്ടാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, അത് ഉണ്ടാകില്ലെന്നും വ്യക്തമായിത്തന്നെ അറിയിക്കുന്നു’’ – ശക്തികാന്ത ദാസ് പറഞ്ഞു. ഫെബ്രുവരി 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ലെന്ന് ജനുവരി 31നാണ് ആർബിഐ വ്യക്തമാക്കിയത്. അതേസമയം, 29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനോ തടസ്സമില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ, ബാലൻസ് തുക തീർന്നാൽ പിന്നീട് ഈ സേവനം ഉപയോഗിക്കാനാവില്ലെന്നാണ് ഉത്തരവ്.

ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആർബിഐ നടപടി. 2022 മാർച്ച് മുതൽ പുതിയ ഉപയോക്താക്കളെ എടുക്കുന്നത് നിർത്തിവയ്ക്കാൻ ആർബിഐ മുൻപ് ഉത്തരവിട്ടിരുന്നു. പേയ്ടിഎം ബാങ്കിൽ പരോക്ഷമായ ഓഹരിയുള്ള ചൈനീസ് കമ്പനികളുമായി ഡേറ്റ പങ്കുവച്ചെന്ന് ആരോപണമുയർന്നിരുന്നു. ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി ഓഡിറ്റ് കമ്പനിയെ നിയമിക്കാനും അന്ന് ആർബിഐ നിർദേശിച്ചു. ഈ പരിശോധനയിലും വീഴ്ചകൾ കണ്ടതിനെത്തുടർന്നാണ് നടപടി.

Top