ആപ്പുകൾ വഴിയുള്ള ലോൺ പൂട്ടിടാൻ ആർബിഐ

ഡൽഹി: ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് നിർണായക നയ രൂപീകരണത്തിനൊരുങ്ങി ആർബിഐ. ഇത്തരം സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക ടാഗ് നല്‍കുന്നതടക്കം പരിഗണനയിലാണ്. ഡിജിറ്റല്‍ പണമിടപാട് വഴിയുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി പഠിക്കാനായി കഴിഞ്ഞ ദിവസം ആർബിഐ സമിതി രൂപീകരിച്ചിരുന്നു. മലയാളിയായ സൈബർ വിദഗ്ധന്‍ രാഹുല്‍ ശശിയടക്കമുള്ള ആറംഗ സമിതിയെയാണ് ആർബിഐ ഇതിനായി നിയോഗിച്ചത്.

ഈ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ഡിജിറ്റല്‍ വായ്പാ ഇടപാടുകൾ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണെന്നും എന്നാൽ ഇതിന് കൃത്യമായ നിയമങ്ങളില്ലാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നതെന്നുമാണ് ആർബിഐയുടെ വിലയിരുത്തല്‍. ആപ്പുകളില്‍ പ്രശ്നക്കാരേതെന്ന് എളുപ്പം തിരിച്ചറിയാന്‍ ആർബിഐ ടാഗിംഗ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് പുതുതായി രൂപീകരിച്ച സമിതി പരിശോധിക്കും. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി കമ്പനികൾക്ക് എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്യും.

ലോൺ ആപ്പ് വഴിയുള്ള തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമായ സാഹചര്യത്തിലാണ് വിഷയം പഠിക്കാന്‍ റിസർവ് ബാങ്ക് അടിയന്തരമായി നടപടി തുടങ്ങിയത്. ആർബിഐ ആദ്യമായാണ് ഡിജിറ്റല്‍ സാമ്പത്തിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സമിതിയെ നിയോഗിച്ച് വിഷയം പഠിക്കുന്നത്. ആർബിഐ എക്സിക്യുട്ടീവ് ഡയറക്ടർ ചെയർമാനായ സമിതിയില്‍ മലയാളി ഐടി സംരംഭകനും സൈബർ സുരക്ഷാ വിദഗ്ധനുമായ രാഹുല്‍ ശശിയടക്കം ആറ് അംഗങ്ങളാണ് ഉള്ളത്. മാവേലിക്കര സ്വദേശിയായ രാഹുല്‍ ശശി ബെംഗളൂരുവില്‍ ക്ലൗഡ്സെക് എന്ന ഐടി കമ്പനി നടത്തുകയാണ്. വിദേശ സ്ഥാപനങ്ങൾക്കടക്കം സൈബർ സുരക്ഷ സംബന്ധിച്ച ഉപദേശങ്ങൾ നല്‍കുന്ന കമ്പനിയാണ് ക്ലൗഡ്സെക്.

Top