രണ്ടായിരം രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയപരിധി നീട്ടി റിസര്‍വ് ബാങ്ക്

ഡല്‍ഹി: രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെ നീട്ടിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകള്‍ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആര്‍ബിഐ അറിയിച്ചു.

നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2018 -19 സാമ്പത്തിക വര്‍ഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു.

2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ റിസര്‍വ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2,000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബര്‍ ഒന്നു വരെയുള്ള കണക്ക്.

2023 സെപ്റ്റംബര്‍ 30-നകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റു ന്നതിനുള്ള സൗകര്യം ലഭ്യമാക്കി. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്ക് ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം.

നോട്ടുകള്‍ മാറ്റുന്നതിന് റിക്വിസിഷന്‍ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ലെന്ന് ആര്‍ ബി ഐ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2,000 രൂപയുടെ നോട്ടുകള്‍ മാറ്റാമെന്നും ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.

Top