ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും നിരാശപ്പെടുത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. കിട്ടുന്ന അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ഗില്‍ പരാജയപ്പെടുമ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര രഞ്ജി ട്രോഫിയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് ശാസ്ത്രി ഓര്‍മ്മിപ്പിച്ചു. മികവോടെ തുടങ്ങിയെങ്കിലും രണ്ടാം ടെസ്റ്റില്‍ 34 റണ്‍സ് മാത്രമാണ് ഗില്ലിന് സ്വന്തമാക്കാന്‍ സാധിച്ചത്. ഇതിന് പിന്നാലെയായിരുന്നു ശാസ്ത്രിയുടെ പരാമര്‍ശം.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാര രഞ്ജി ട്രോഫിയില്‍ മിന്നുന്ന ഫോമിലാണ്. ഒരു ഇരട്ട സെഞ്ച്വറിയുള്‍പ്പെടെ രഞ്ജിയില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 89.66 ശരാശരിയില്‍ 538 റണ്‍സാണ് പൂജാര അടിച്ചുകൂട്ടിയിട്ടുള്ളത്.കഴിഞ്ഞ 11 ഇന്നിംഗ്സില്‍ ഒരു തവണ പോലും 50 കടന്നില്ലെന്ന നാണക്കേടിനൊപ്പം ഗില്ലിനെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നിട്ടും ഗില്ലിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചത് വിരാട് കോലിയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമായിരുന്നു.

വിശാഖപട്ടണത്ത് മികവോടെ തുടങ്ങാന്‍ ഗില്ലിനു ഇത്തവണ സാധിച്ചു. 46 പന്തുകള്‍ നേരിട്ടാണ് താരം 34 റണ്‍സിലെത്തിയത്. എന്നാല്‍ ജെയിംസ് ആന്‍ഡേഴ്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനു പിടിനല്‍കിയ ഗില്ലിന് വൈകാതെ മടങ്ങേണ്ടി വന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടക്കത്തിലെ മടങ്ങിയതോടെ വണ്‍ ഡൗണായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്‍ പ്രതീക്ഷ നല്‍കിയെങ്കിലും താരം വീണ്ടും നിരാശപ്പെടുത്തുകയാണുണ്ടായത്.’ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത് യുവനിരയാണ്. അവര്‍ അവരുടെ മികവ് തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ ചേതേശ്വര്‍ പൂജാര പുറത്ത് കാത്തുനില്‍ക്കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ മറക്കരുത്. നിലവിലെ രഞ്ജി സീസണില്‍ അദ്ദേഹം മിന്നും ഫോമിലാണ്. നിലവില്‍ സെലക്ടര്‍മാരുടെ റഡാറിലുള്ള താരവുമാണ് പൂജാര’, ശാസ്ത്രി ചൂണ്ടിക്കാട്ടി. വിശാഖപട്ടണം ടെസ്റ്റില്‍ കമന്ററി പറയുന്നതിനിടെയായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

Top