ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനാകുമ്പോള്‍, ബൗളിങ് പരിശീലകനായി സഹീര്‍ഖാനും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി രവിശാസ്ത്രിയെ നിയമിച്ചപ്പോള്‍, ബൗളിങ് പരിശീലകനായി സഹീര്‍ഖാനെയും നിയമിച്ചു.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഉപദേശക സമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രിയെ പരിശീലകനായി പ്രഖ്യാപിച്ചത്.

ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രിയെ പരിശീലകനാക്കി നിയമിച്ച വിവരം ആക്ടിങ് പ്രസിഡന്റ് സി കെ ഖന്ന അറിയിച്ചത്.

മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ബൗളിങ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. അനില്‍ കുംബ്ലെയുടെ പകരക്കാരനായി രണ്ടു വര്‍ഷത്തേക്കാണ് ശാസ്ത്രിയുടെ നിയമനം. നാടകീയ രംഗങ്ങളാണ് പരിശീലക തിരഞ്ഞെടുപ്പില്‍ അരങ്ങേറിയത്.

ശ്രീലങ്കന്‍ പര്യടനത്തിലായിരിക്കും ശാസ്ത്രിയുടെ പരിശീലത്തിന് കീഴില്‍ ഇന്ത്യ ആദ്യം കളിക്കാനിറങ്ങുക. മുംബൈയില്‍ നടന്ന അഭിമുഖത്തിന് ശേഷം ഉപദേശക സമിതി രവി ശാസ്ത്രിയുടെ പേര് മുന്നോട്ടുവയ്ക്കുകയായിരുന്നു.

10 പേര്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും രവി ശാസ്ത്രിക്കൊപ്പം വീരേന്ദര്‍ സെവാഗ്, ടോം മൂഡി, ലാല്‍ചന്ദ് രജപുത്, റിച്ചാര്‍ഡ് പൈബസ് എന്നിവരായിരുന്നു അവസാന പോരാട്ടത്തിനുണ്ടായിരുന്നത്.

ആരാധക പിന്തുണ സെവാഗിനൊപ്പം ആയിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെ അഭിപ്രായം രവി ശാസ്ത്രിക്കൊപ്പമായിരുന്നു.

2016ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ പദവി കുംബ്ലെയുടെ വരവോടെയാണ് തെറിച്ചത്. ശാസ്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് കീഴില്‍ എട്ട് ടെസ്റ്റും 16 ഏകദിനവും 20 ട്വന്റിയും ഇന്ത്യ കളിച്ചിട്ടുണ്ട്.

Top