രവി പൂജാരിയ്ക്ക് കേരളത്തിലും സ്വന്തം ഇന്റലിജന്‍സ് സംഘം ഉണ്ടെന്ന് അന്വേഷണസംഘം

കൊച്ചി: ഭീഷണിപ്പെടുത്തി പണം തട്ടേണ്ടവരുടെ വിവരം കൈമാറാന്‍ രവി പൂജാരിയ്ക്ക് കേരളത്തിലും സ്വന്തം ഇന്റലിജന്‍സ് സംഘം ഉണ്ടെന്ന് അന്വേഷണസംഘം. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പൊലീസ് തിരയുന്ന കാസര്‍കോട്ടെ മോനായി ആണ് ഓപ്പറേഷന് ചുക്കാന്‍ പിടിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.

ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരം ചോര്‍ന്ന സംഭവത്തില്‍ വ്യക്തതയുണ്ടാക്കാന്‍ നടിയെ ഇന്ന് ഓണ്‍ലൈന്‍ ആയി ചോദ്യം ചെയ്യും.

സെനഗലിലും, മാലിദ്വീപിലുമടക്കം ഇരുന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് രവി പൂജാരി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

കേരളത്തില്‍ ഇത്തരം ആളുകളും പട്ടിക തയ്യാറാക്കി നല്‍കിയത് രവി പൂജാരിയുടെ ഇന്റലിജന്‍സ് സംഘമാണ്. കള്ളപ്പണമടക്കം സൂക്ഷിക്കുന്നവരുടെ സുഹൃദ് വലയത്തില്‍ കയറി വിവരം ചോര്‍ത്തിയ ശേഷം കാസര്‍കോട്ടെ മോനായി വഴി രവി പൂജാരിയിലേക്ക് എത്തിക്കുകയായിരുന്നു സംഘം.

രവി പൂജാരിയുടെ പേരില്‍ ഫോണ്‍ വരുമ്പോള്‍ പലരും പണം കൈമാറിയിരുന്നു. എന്നാല്‍ ലീന മരിയ പോള്‍ അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് മോനായി ആലുവ സ്വദേശി ബിലാല്‍, കടവന്ത്രയിലെ വിപിന്‍ വര്‍ഗീസ് എന്നിവര്‍ക്ക് ലീന മരിയ പോളിനെ ഭയപ്പെടുത്താനുള്ള ക്വട്ടേഷന്‍ നല്‍കിയത്.

കാസര്‍കോട്ടെയും എറണാകുളത്തെയും ഗുണ്ടാ സംഘം ഇതിന് ചുക്കാന്‍ പിടിച്ചു. കേസില്‍ പിടിയിലാകുമെന്നുറപ്പായതോടെ മോനായി വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാളെയും ലീനയുടെ സുഹൃത്ത് ഡോ അജാസ് അടക്കമുള്ളവരെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങി.

രവി പൂജാരി ഉപയോഗിച്ച് വിദേശ നമ്പറുകളുടെ വിശദാംശങ്ങളടക്കം ശേഖരിച്ച് പൊലീസ് പരിശോധന തുടങ്ങി. കാസര്‍കോട്ടെ വ്യവസായിയുടെ മരണത്തില്‍ രവി പൂജാരിയുടെ പങ്ക് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

മറ്റ് കേസുകളില്‍ രവിപൂജാരിയെ ബന്ധിപ്പിക്കാന്‍ തെളിവുകള്‍ ഇല്ല. ചൊവ്വാഴ്ച രവി പൂജാരിയുടെ കസ്റ്റഡി കാലാവധി കഴിയും എന്നാല്‍ തല്‍ക്കാലം കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

Top