കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് ; ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് ലീന മരിയ പോള്‍

leena-mareia-paul

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് നടി ലീന മരിയ പോള്‍.

രവി പൂജാരിയ്ക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും തനിക്കും തന്റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ലീന പറഞ്ഞു.

രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച ലീന പ്രതികളെ കണ്ടെത്താനാകാത്തതില്‍ നിരാശയുണ്ടെന്നും അറിയിച്ചു.

അതേസമയം, കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു വെടിവയ്പ്പ് നടന്നത്. ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ച് ബൈക്കില്‍ എത്തിയ രണ്ടുപേരാണ് ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്.

മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കുറിപ്പ് ഇവര്‍ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പൂജാരി തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ 25 കോടി രൂപ ആവശ്യപ്പെട്ടു ഫോണില്‍ വിളിച്ച കാര്യവും ലീന മരിയ പോള്‍ അറിയിച്ചിരുന്നു.

തുടര്‍ന്ന് ലീന മരിയയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും അധോലോക കുറ്റവാളി പണം ആവശ്യപ്പെടാന്‍ തക്ക കാരണമെന്തെന്ന് വിശദീകരണം ഉണ്ടായില്ല.

Top