രവീന്ദ്രന്‍ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി സിപിഎമ്മിന്റെ തീരുമാനമെന്ന് കോടിയേരി

കൊച്ചി: വിവാദ രവീന്ദ്രന്‍ പട്ടയത്തിന്മേല്‍ സിപിഐ-സിപിഎം പോര് കടുക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രവീന്ദ്രന്‍ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണെന്ന് കോടിയേരി അറിയിച്ചു.

പട്ടയം റദ്ദാക്കിയ നടപടി 2019 ല്‍ എടുത്ത തീരുമാനത്തിന് ഭാഗമാണെന്നും ഇടുക്കി ജില്ലയിലെ സിപിഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകള്‍ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

രവീന്ദ്രന്‍ പട്ടയത്തെ കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തില്‍ അതിന്റെ നിയമസാധുത പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവര്‍ വീണ്ടും അപേക്ഷ നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കണം.

നിയമപരമായി പരിശോധനകള്‍ നടത്തിയശേഷം വീണ്ടും പട്ടയം നല്‍കും. ഇതിന്റെ പേരില്‍ ആരെയും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമില്ല. വന്‍കിട റിസോര്‍ട്ടുകളുടെ കാര്യത്തില്‍ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ എന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും കോടിയേരി അറിയിച്ചു.

Top