ലഹരിപ്പാര്‍ട്ടി; തെലുങ്കു നടിയും ബിഗ്‌ബോസ് താരവും ഉള്‍പ്പെടെ 142 പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: നഗരത്തിലെ ആഡംബര ഹോട്ടലില്‍ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ ഹൈദരാബാദ് പൊലീസിന്റെ മിന്നല്‍ പരിശോധന. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ നടത്തിയ പരിശോധനയില്‍ പാര്‍ട്ടിയില്‍ ലഹരി മരുന്ന് വ്യാപകമായി ഉപയോഗിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 142 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ മക്കളും ഉള്‍പ്പെടുന്നതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തിലെ റാഡിസന്‍ ഹോട്ടലില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഹൈദരാബാദ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് മിന്നല്‍ പരിശോധന. ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ബഞ്ജാര സ്റ്റേഷന്‍ ഹൗസ് ഓഫിസറെ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. ഈ സ്റ്റേഷന്റെ പരിധിയിലാണ് നിരോധിത ലഹരി വസ്തുക്കളുമായി പാര്‍ട്ടി സംഘടിപ്പിച്ചത്.

‘പാര്‍ട്ടിക്കിടെ നടത്തിയ റെയ്ഡില്‍ ഹോട്ടലില്‍നിന്ന് ഏതാനും വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. അതിലൊന്ന് പഞ്ചസാരയാണെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത്. പക്ഷേ, വിശദ പരിശോധനയില്‍ നിരോധിത വസ്തുവായ കൊക്കെയ്‌നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത മുപ്പതിലധികം സ്ത്രീകള്‍ ഉള്‍പ്പെടെ 142 പേരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി’ ഹൈദാബാദ് പൊലീസ് വ്യക്തമാക്കി.

ലഹരിപ്പാര്‍ട്ടിക്കിടെ കസ്റ്റഡിയിലെടുത്തവരില്‍ തെലുങ്കു നടി നിഹാരിക കോനിഡേലയും ഒരു ഗായകനും സംസ്ഥാനത്തെ മുതിര്‍ന്ന സീനിയര്‍ ഐപിഎസ് ഓഫിസറിന്റെ മകളും ഉള്‍പ്പെടുന്നതായാണ് സൂചന. ബിഗ് ബോസിന്റെ തെലുങ്കുപതിപ്പില്‍ മൂന്നാം സീസണില്‍ വിജയിയായ രാഹുല്‍ സിപ്ലിഗുഞ്ജാണ് കസ്റ്റഡിയിലുള്ള ഗായകനെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു.

ബഞ്ജാര ഹില്‍സ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശിവ ചന്ദ്രയെയാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണര്‍ സി.വി. ആനന്ദ് സസ്‌പെന്‍ഡ് ചെയ്തത്. പബ്ബുകളിലും ബാറുകളിലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടയാതെ ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ബഞ്ജാര സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മിഷണര്‍ എം. സുദര്‍ശന് മെമോയും നല്‍കി.

Top