സംസ്ഥാനത്തെ ഏറ്റവും വലിയ റേഷന്‍ കൊള്ള; കടയുടമ പിടിയില്‍

കല്‍പ്പറ്റ: റേഷന്‍കടയില്‍ നിന്ന് 257 ചാക്ക് സാധനങ്ങള്‍ മോഷണം പോയ സംഭവത്തില്‍ കടയുടമ അറസ്റ്റില്‍.വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്റഫ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പേരിലുള്ള എ.ആര്‍.ഡി മൂന്ന് നമ്പര്‍ ഷാപ്പില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പുമാണ് മോഷണം പോയത്. 257 ചാക്ക് സാധനങ്ങള്‍ റേഷന്‍കടയില്‍ നിന്നും മോഷണം പോയെന്ന പരാതി സംഭവ ദിവസം തന്നെ പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലായിരുന്നു.

ഇത്രയും ചാക്കുകള്‍ വാഹനത്തില്‍ കയറ്റാന്‍ ഏറ്റവും ചുരുങ്ങിയത് രണ്ടര മണിക്കൂര്‍ വേണമെന്ന് കയറ്റിറക്ക് മേഖലയിലെ പരിചയ സമ്പന്നര്‍ പൊലീസിനോട് പറഞ്ഞിരുന്നു. മണിക്കൂറുകള്‍ സമയമെടുത്ത് ചാക്കുകള്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല എന്നതും സംശയമുളവാക്കിയിരുന്നു.

മൊതക്കര ടൗണില്‍ മോഷണം നടന്ന കടയുടെ സമീപത്ത് തന്നെ നിരവധി വീടുകളും ബസ് ജീവനക്കാരുടെ താമസസ്ഥലവും ഉണ്ട്. ആരുടെയും കണ്ണില്‍പ്പെടാതെ മണിക്കൂറുകള്‍ എടുത്ത് മോഷണം നടത്തുകയെന്നത് അസാധ്യമായിരുന്നു. പകുതിയോളം ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന 1200 കാര്‍ഡുകളാണ് റേഷന്‍ കടയ്ക്ക് കീഴിലുള്ളത്.

Top