രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാനെത്തി രത്തൻ ടാറ്റ

മുംബൈ: കോവിഡ് 19 പശ്ചാത്തലത്തിലും പുണെയിലെ രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ എത്തിയ വ്യവസായി രത്തൻ ടാറ്റയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമത്തിലെ താരം. ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായി ഈ കൂടിക്കാഴ്ചയുടെ ചിത്രം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്. ജീവനക്കാരൻ രണ്ടു വർഷമായി രോഗബാധിതനാണെന്നും വീട്ടിൽ കഴിയുകയാണെന്നും അറിഞ്ഞതോടെയാണ് പുണെയിലെ ഫ്രണ്ട്സ് സൊസൈറ്റിയിലുളള ജീവനക്കാരന്റെ വസതിയിലെത്തി അദ്ദേഹത്തെ കാണാൻ 83-കാരനായ രത്തൻ ടാറ്റ തീരുമാനിക്കുന്നത്.

‘രത്തൻ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ബിസിനസുകാരൻ. കഴിഞ്ഞ രണ്ടു വർഷമായി അസുഖബാധിതനായ മുൻ ജീവനക്കാരനെ സന്ദർശിക്കുന്നതിനായി പുണെയിലെ പ്രണ്ട്സ് സൊസൈറ്റിയിൽ എത്തി. മാധ്യമങ്ങളില്ല, സുരക്ഷാജീവനക്കാരില്ല. വിശ്വസ്തനായ ജീവനക്കാരനോടുളള പ്രതിജ്ഞാബദ്ധത മാത്രം. പണമല്ല എല്ലാമെന്ന് സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഏറ്റവും വലുത് നല്ലൊരു മനുഷ്യനായിരിക്കുക എന്നുളളതാണ്. അങ്ങയുടെ മുന്നിൽ ബഹുമാനത്താൽ ഞാന്‍ എന്റെ ശിരസ്സ് കുനിക്കുകയാണ്.’ -ജീവനക്കാരനുമായി സംസാരിക്കുന്ന രത്തൻടാറ്റയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് യോഗേഷ് കുറിച്ചു.

Top