‘റാസ്പുട്ടിൻ വൈറല്‍ നൃത്തം’ ഐക്യരാഷ്ട്ര സഭയിലും ചർച്ച; വിദ്വേഷത്തെ ചെറുത്ത ഇരുവരുടെയും പ്രതികരണം മാതൃകയെന്ന് സഭ

മൂഹമാധ്യമങ്ങളില്‍ തരംഗമായ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വൈറല്‍ നൃത്തം ഒടുവില്‍ അങ്ങ് യുഎന്നിലുമെത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാര്‍, നവീന്‍ റസാഖ് എന്നിവരുടെ റാസ്പുടിന്‍ നൃത്തച്ചുവടുകളെയാണ് യുഎന്‍ പ്രതിനിധി പ്രത്യേകം എടുത്തുപറഞ്ഞു പ്രശംസിച്ചത്.

കഴിഞ്ഞ ദിവസം നടന്ന യുഎന്‍ പൊതുസഭയുടെ മൂന്നാം സമിതിയുടെ അനൗദ്യോഗിക യോഗത്തിനിടെയായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നൃത്തച്ചുവടുകള്‍ ചര്‍ച്ചയായത്. യുഎന്നിന്റെ കള്‍ച്ചറല്‍ റൈറ്റ്സ് സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ കരീമ ബെന്നൗണ്‍സ് ആണ് വൈറല്‍ ഡാന്‍സ് പ്രസംഗത്തിനിടെ ഉദ്ധരിച്ചത്. സാംസ്‌കാരികമായ കൂടിച്ചേരലുകള്‍ക്കുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

”സാംസ്‌കാരികമായ വേര്‍തിരിവുകളെല്ലാം മാറ്റിനിര്‍ത്തി ഒന്നിച്ചു നൃത്തച്ചുവടുകള്‍ വച്ച രണ്ട് യുവാക്കള്‍ക്ക് വ്യാപകമായ പിന്തുണയാണ് കിട്ടിയത്. അതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ ഹിന്ദു മതമൗലികവാദത്താല്‍ പ്രചോദിതരായുള്ള വലിയ തോതിലുള്ള അധിക്ഷേപങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമിരയായി രണ്ടുപേരും. ഡാന്‍സ് ജിഹാദ് ആരോപണങ്ങള്‍വരെ ഉയരുകയുണ്ടായി”- ബെന്നൗണ്‍സ് ചൂണ്ടിക്കാട്ടി.

ഇനിയും ഒന്നിച്ച് ഡാന്‍സ് ചെയ്യുമെന്നുള്ള ജാനകിയുടെയും നവീന്റെയും പ്രതികരണവും അവര്‍ പ്രത്യേകം എടുത്തുപറഞ്ഞു പ്രശംസിച്ചു. ഇത് നമ്മുടെയെല്ലാം പ്രതികരണമാകേണ്ടതാണ്. സംസ്‌കാരത്തെയും സ്വത്വത്തെയും സാംസ്‌കാരിക സമന്വയങ്ങളെയുമെല്ലാം കുറിച്ചുള്ള ബഹുവിധവും തുറന്നതുമായ ധാരണകളെ ശക്തമായും ക്രിയാത്മകമായും പ്രതിരോധിക്കുക മാത്രമാണ് ഈ 21-ാം നൂറ്റാണ്ടില്‍ വിവേചനങ്ങളില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഒരേയൊരു വഴിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Top